വാഷിങ്ടണ്‍: എച്ച്-1ബി വീസ ഉടമകളുടെ പങ്കാളികള്‍ക്ക് നല്‍കിവരുന്ന തൊഴില്‍ പെര്‍മിറ്റുകള്‍ (H-4 EOD) റദ്ദാക്കാന്‍ അമേരിക്കന്‍ ഭരണകൂടം ഒരുങ്ങുന്നു. ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്ന ഈ പുതിയ നിയമം നടപ്പിലായാല്‍ പത്ത് വര്‍ഷത്തിലേറെയായി എച്ച്-4 വീസയുള്ളവര്‍ക്ക് നിയമപരമായി ജോലി ചെയ്യാന്‍ നല്‍കിയിരുന്ന ആനുകൂല്യമാണ് ഇല്ലാതാകുന്നത്. ഇത് അമേരിക്കയിലുള്ള ആയിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് കടുത്ത തിരിച്ചടിയാകും.
2014 മുതല്‍ 2017 വരെയുള്ള കണക്കുകള്‍ പ്രകാരം എച്ച്-4 തൊഴില്‍ അപേക്ഷകളില്‍ 93 ശതമാനവും ലഭിച്ചിരുന്നത് ഇന്ത്യക്കാര്‍ക്കാണ്. ഇതില്‍ 94 ശതമാനവും സ്ത്രീകളാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്തിയിരുന്നത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ അംഗീകരിച്ച എച്ച്-1ബി പെറ്റിഷനുകളില്‍ 71 ശതമാനവും ഇന്ത്യക്കാര്‍ക്ക് ലഭിച്ചതിനാല്‍, അമേരിക്കയുടെ പുതിയ തീരുമാനം ഇന്ത്യന്‍ കുടുംബങ്ങളെയാകും ഏറ്റവുമധികം ബാധിക്കുക.

2015-ല്‍ ഒബാമ ഭരണകൂടം കൊണ്ടുവന്ന ഈ നിയമം പൂര്‍ണമായി പിന്‍വലിക്കാനാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി ലക്ഷ്യമിടുന്നത്. നിലവില്‍ ഇതൊരു അന്തിമ നിയമമായി മാറിയിട്ടില്ലാത്തതിനാല്‍ സാധുവായ തൊഴില്‍ അനുമതിയുള്ളവര്‍ക്ക് ജോലി തുടരാം. ഫെഡറല്‍ രജിസ്റ്ററില്‍ നോട്ടീസ് പ്രസിദ്ധീകരിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടിയ ശേഷമേ അന്തിമ തീരുമാനം പ്രാബല്യത്തില്‍ വരികയുള്ളൂ.
ഇതിനുപുറമെ, എച്ച്-1ബി വിസയില്‍ പുതിയതായി നിയമിക്കുന്ന ഓരോരുത്തര്‍ക്കും തൊഴിലുടമകള്‍ 1,03,265 ഡോളര്‍ ഫീസ് നല്‍കണമെന്ന നിര്‍ദേശവും ഭരണകൂടത്തിന്റെ പരിഗണനയിലുണ്ട്. കൂടാതെ, ജോലി നഷ്ടപ്പെടുന്ന എച്ച്-1ബി ജീവനക്കാര്‍ക്ക് പുതിയ തൊഴില്‍ കണ്ടെത്താന്‍ ലഭിച്ചിരുന്ന 60 ദിവസത്തെ സമയം എടുത്തു മാറ്റാനും വൈറ്റ് ഹൗസ് ആലോചിക്കുന്നുണ്ട്. എച്ച്-4 വിസയിലുള്ളവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സും ബാങ്ക് അക്കൗണ്ടും ലഭിക്കുമെങ്കിലും, വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ ഇനി ജോലി ചെയ്യാനാകില്ല.
