അരിസോണ: അമേരിക്കയിലെ ഗ്രാൻഡ് കാന്യൺ ദേശീയ പാർക്കിൽ ശക്തമായ മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ രണ്ട് പേർ മരിക്കുകയും 15 പേരെ കാണാതാവുകയും ചെയ്തു. വാരാന്ത്യത്തിൽ ഉണ്ടായ ശക്തമായ മഴയ്ക്ക് പിന്നാലെയാണ് ബ്രൈറ്റ് ഏഞ്ചൽ ക്രീക്ക് മേഖലയിൽ വെള്ളപ്പാച്ചിലും അവശിഷ്ട പ്രവാഹവും ഉണ്ടായത്.
സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും രക്ഷാപ്രവർത്തനം തുടരുകയാണെന്നും ദേശീയ പാർക്ക് സർവീസ് അറിയിച്ചു. തിങ്കളാഴ്ചയാണ് രണ്ടാമത്തെ മരണം അധികൃതർ സ്ഥിരീകരിച്ചത്. പ്രതികൂല കാലാവസ്ഥയും കൂടുതൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.

പ്രളയത്തെ തുടർന്ന് ഗ്രാൻഡ് കാന്യണിലെ ചില മേഖലകൾ താൽക്കാലികമായി അടച്ചിട്ടുണ്ട്. ബ്രൈറ്റ് ഏഞ്ചൽ ക്രീക്കിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ ദൃശ്യങ്ങളും അധികൃതർ പുറത്തുവിട്ടു. കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്. അപകടസാധ്യത കണക്കിലെടുത്ത് സന്ദർശകർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു.
