ഓട്ടവ: അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് കാനഡ ഏർപ്പെടുത്തിയ തിരിച്ചടി തീരുവകൾ ഇന്ന് പുലർച്ചെ മുതൽ പ്രാബല്യത്തിൽ വന്നു. കാനഡയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് യുഎസ് കഴിഞ്ഞ മാസം ഏർപ്പെടുത്തിയ 50 ശതമാനം തീരുവയ്ക്ക് മറുപടിയായാണ് നടപടി.
ഏകദേശം 28 ബില്യൺ ഡോളർ മൂല്യമുള്ള അമേരിക്കൻ ഉൽപ്പന്നങ്ങൾക്കാണ് കാനഡ അധിക തീരുവ ഏർപ്പെടുത്തിയത്. പാലും ക്രീമും ഉൾപ്പെടെയുള്ള ചില ഡയറി ഉൽപ്പന്നങ്ങൾക്ക് 50 ശതമാനവും ഫ്രഷ് ചീസ്, തടി ഉൽപ്പന്നങ്ങൾ തുടങ്ങിയവയ്ക്ക് 25 ശതമാനവും തീരുവ ചുമത്തിയിട്ടുണ്ട്.
സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്ക് നിലവിലെ 25 ശതമാനം തീരുവ 50 ശതമാനമായി ഉയർത്തി. പെർഫ്യൂം, സൺസ്ക്രീൻ, മേക്കപ്പ്, മുടി സംരക്ഷണ ഉൽപ്പന്നങ്ങൾ തുടങ്ങിയവയ്ക്കും 50 ശതമാനം തീരുവ ബാധകമാകും.
വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും പരസ്പരം പുതിയ തീരുവകൾ ഏർപ്പെടുത്തിയത്. കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി അമേരിക്കൻ നടപടിയെ വിമർശിക്കുകയും ആഭ്യന്തര ഉൽപ്പാദനം വർധിപ്പിച്ച് വ്യാപാര പങ്കാളികളെ വൈവിധ്യവത്കരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

അതേസമയം, കാനഡയുടെ തിരിച്ചടി തീരുവകൾ ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്കും ഉപഭോക്താക്കൾക്കും തിരിച്ചടിയാകുമെന്ന് മുന്നറിയിപ്പുണ്ട്. വ്യാപാരയുദ്ധം തുടർന്നാൽ കൂടുതൽ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കാനഡയ്ക്കെതിരെ വിമർശനം ശക്തമാക്കിയതിനിടെ, കെബെക്കിലെ വിമാന നിർമാതാക്കളായ ബോംബാർഡിയറിന്റെ യുഎസിലെ വിൽപ്പന തടയുമെന്ന ഭീഷണിയും ഉയർത്തിയിട്ടുണ്ട്.
കാനഡ-അമേരിക്ക വ്യാപാര ബന്ധത്തിലെ പുതിയ സംഘർഷം ആഗോളതലത്തിലും ശ്രദ്ധ നേടുകയാണ്. കാനഡയുടെ പ്രതിരോധ നിലപാട് വിജയിച്ചാൽ മറ്റ് രാജ്യങ്ങൾക്കും അമേരിക്കൻ വ്യാപാരനയങ്ങളെ നേരിടാനുള്ള മാതൃകയാകുമെന്ന് ചില വിദഗ്ധർ വിലയിരുത്തുന്നു.
