ടാൻസാനിയയിൽ പടർന്നു പിടിച്ച മാരക വൈറസായ മാർബർഗിന്റെ വ്യാപനം അവസാനിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പ്രഖ്യാപിച്ചു. 88 ശതമാനം വരെ മരണനിരക്കുള്ള മാർബർഗ് വൈറസ് ബാധയെ തുടർന്ന് ടാൻസാനിയയിൽ ആറ് മരണങ്ങൾ ഉൾപ്പെടെ ഒമ്പത് കേസുകൾ രേഖപ്പെടുത്തിയിരുന്നു.
മാർച്ചിൽ വടക്കുപടിഞ്ഞാറൻ കഗേര മേഖലയിലാണ് മാർബർഗ് വൈറസ് ബാധ ആദ്യം റിപ്പോർട്ട് ചെയ്തതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
പനി, തലവേദന, ക്ഷീണം, രക്തം കലർന്ന ഛർദ്ദി, വയറിളക്കം എന്നിവയാണ് മാർബർഗ് വൈറസ് ബാധയുടെ ലക്ഷണങ്ങൾ. എബോളയ്ക്ക് കാരണമായ അതേ വൈറസ് കുടുംബത്തിൽ നിന്നാണ് ഈ വൈറസ് പകരുന്നത്. മാർബർഗിന് വാക്സിനുകളോ ആൻറിവൈറൽ ചികിത്സകളോ ഇല്ലെങ്കിലും, പ്രാദേശിക ഓഫീസിന്റെ സമയോചിതമായ ഇടപെടലും സർക്കാർ ശ്രമങ്ങളും രോഗം പടരുന്നത് തടയാൻ സഹായിച്ചതായി ലോകാരോഗ്യ സംഘടന പറഞ്ഞു.
ഏപ്രിൽ 19 ന് ടാൻസാനിയയിൽ അവസാനമായി സ്ഥിരീകരിച്ച കേസ് നെഗറ്റീവ് ആയതായി WHO അറിയിച്ചു.
