സൗദി അറേബ്യയിലെ നിയമ ലംഘകരെ കണ്ടെത്താനുള്ള കർശന പരിശോധനയിൽ ഒരാഴ്ച്ചക്കിടെ പിടിയിലായത് 17,300പേർ. താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമ ലംഘകരെ കണ്ടെത്താൻ വിവിധ സുരക്ഷാ വിഭാഗങ്ങൾ ചേർന്നാണ് പരിശോധന നടത്തിയത്. താമസ നിയമ ലംഘനം നടത്തിയ 10 ,000, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 3,900, തൊഴിൽ നിയമ ലംഘനം നടത്തിയ 2,611 എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ കണക്ക്.
അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 626 പേർ അറസ്റ്റിലായി.രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച ഇവരിൽ 57 ശതമാനം യമനികളും 40 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റു രാജ്യക്കാരുമാണ്.രാജ്യത്തുനിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ 24 നിയമലംഘകർ പിടിയിലായി.ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് അഭയം നൽകുകയും നിയമലംഘനത്തിന് കൂട്ട് നിൽക്കുകയും ചെയ്ത ഒമ്പത് പേരും അറസ്റ്റിലായിട്ടുണ്ട്.നിലവിൽ ചട്ടങ്ങൾ ലംഘിച്ചതിന് 51,000 ത്തോളം ആളുകൾ നടപടികൾക്ക് വിധേയരായിട്ടുണ്ട്.

നാടുകടത്തുന്നതിനുവേണ്ടി 44,000 ആളുകൾ അവരുടെ യാത്രാരേഖകൾ ശരിയാക്കാൻ അതത് രാജ്യങ്ങളുടെ എംബസികളിലേക്ക് കൈമാറി. 1,800 പേരെ യാത്രാറിസർവേഷൻ പൂർത്തിയാക്കാനും ശിപാർശ ചെയ്തു. 7,800 ഓളം നിയമലംഘകരെ ഇതിനകം നാടുകടത്തി. രാജ്യത്തേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നവർക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റമാണ്. അങ്ങനെ ചെയ്താൽ 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷയെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
