ലണ്ടൻ :
ടോട്ടൻഹാം ഹോട്സ്പറിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് 3-2ന്റെ വിജയം നേടിയ മത്സരത്തിൽ ഹാട്രിക്ക് കരസ്ഥമാക്കി ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന നേട്ടം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി.
ടോട്ടൻഹാമിനെതിരെ റൊണാൾഡോ നേടിയത് രാജ്യത്തിനും ക്ലബിനുമായുള്ള തന്റെ 805ആമെത്തെയും 806ആമെത്തെയും 807ആമെത്തെയും ഗോളുകളായിരുന്നു. 805 ഗോളുകൾ നേടിയ ഓസ്ട്രിയൻ ഇതിഹാസം ജോസെഫ് ബിക്കന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് റൊണാൾഡോ തകർത്തത്.
പോർച്ചുഗീസ് ക്ലബായ സ്പോർട്ടിങ് സിപിയിലൂടെ കരിയർ തുടങ്ങിയ റൊണാൾഡോ അവർക്ക് വേണ്ടി അഞ്ച് ഗോളുകളാണ് സ്വന്തമാക്കിയത്. പിന്നീട്, 2003-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ പോർച്ചുഗീസ് താരം, ആറ് സീസണുകൾ അവർക്കൊപ്പം ചിലവഴിക്കുകയും 118 ഗോളുകൾ നേടുകയും ചെയ്‌തു.
2009-ൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ റൊണാൾഡോ ഒൻപത് സീസണുകളിൽ നിന്നായി 450 ഗോളുകളാണ് സ്പാനിഷ് വമ്പന്മാർക്ക് വേണ്ടി അടിച്ചു കൂട്ടിയത്. 2018ൽ റയൽ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് പോയ റൊണാൾഡോ ഇറ്റാലിയൻ ക്ലബിന് വേണ്ടി 134 മത്സരങ്ങളിൽ നിന്ന് 101 ഗോളുകൾ നേടി. 2021/22 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ റൊണാൾഡോ, ഈ സീസണിൽ 18 തവണയാണ് ചുവന്ന ചെകുത്താന്മാർക്ക് വേണ്ടി ഗോൾവല ചലിപ്പിച്ചത്.
അതേ സമയം, പോർച്ചുഗൽ സീനിയർ ടീമിന് വേണ്ടി 2003-ൽ അരങ്ങേറ്റം കുറിച്ച റൊണാൾഡോ, 184 മത്സരങ്ങളിൽ നിന്ന് 115 ഗോളുകളാണ് സ്വന്തമാക്കിയിട്ടുണ്ട്. രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോളുകളുളള പുരുഷതാരമെന്ന റെക്കോർഡും റൊണാൾഡോക്ക് സ്വന്തമാണ്.