ന്യൂയോര്‍ക്ക്: അഫ്ഗാനിസ്താനില്‍ അഷറഫ് ഗാനി സര്‍ക്കാരിലെ ധനമന്ത്രിയായിരുന്ന വ്യക്തി അമേരിക്കയില്‍ ഊബര്‍ ഡ്രൈവര്‍. മുന്‍ ധനമന്ത്രി ഖാലിദ് പയേന്തയാണ് വാഷിംഗ്ടണ്‍ ഡിസിയില്‍ ഊബര്‍ ഡ്രെെവറായി ജോലി ചെയ്യുന്നത്. താലിബാന്‍ ഭരണം പിടിച്ചടക്കുന്നതിന് മുൻപ് തന്നെ അഫ്ഗാനില്‍ നിന്നും അമേരിക്കയിലേക്ക് ഖാലിദ് രക്ഷപ്പെട്ടിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുൻപ് അഫ്ഗാനില്‍ ആറ് ബില്യണ്‍ ഡോളറിന്റെ ബജറ്റ് അവതരിപ്പിച്ച ഖാലിദ് ഇപ്പോള്‍ 150 ഡോളറിനായി അമേരിക്കയില്‍ ആറ് മണിക്കൂര്‍ ജോലി ചെയ്യുകയാണ്.
തനിക്കും കുടുംബത്തിനും മുന്നോട്ട് ജീവിക്കാന്‍ വേണ്ടിയാണ് ഡ്രൈവറായി ജോലി ചെയ്യുന്നതെന്ന് ഖാലിദ് വ്യക്തമാക്കി. അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇദ്ദേഹം ധനമന്ത്രി സ്ഥാനം രാജി വെച്ചത്. ആഗസ്റ്റ് 10 ന് രാജിക്കാര്യം വ്യക്തമാക്കി ഖാലിദ് ട്വീറ്റ് ചെയ്തിരുന്നു. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനാലാണ് രാജിയെന്നാണ് ട്വീറ്റില്‍ പറഞ്ഞിരുന്നത്.
അഫ്ഗാനില്‍ തന്റെ സര്‍ക്കാര്‍ തകര്‍ന്നു വീഴാന്‍ കാരണം അഴിമതിയും കെട്ടുകഥകളും ആണെന്ന് ഇദ്ദേഹം പറയുന്നത്. കാബൂള്‍ നഗരം താലിബാന്‍ പിടിച്ചടക്കിയ ദിവസം ഖാലിദ് രാജ്യത്തിന്റെ തകര്‍ച്ച സംബന്ധിച്ച് വേള്‍ഡ് ബാങ്കിന് സന്ദേശം അയച്ചിരുന്നു. ‘ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനമുണ്ടാക്കാന്‍ നമ്മുടെ കൈയ്യില്‍ 20 വര്‍ഷവും ലോകത്തിന്റെ പിന്തുണയുമുണ്ടായിരുന്നു. നമ്മളാകെ നിര്‍മ്മിച്ചത് ചീട്ടു കൊട്ടാരമാണ്. അത് വളരെ വേഗത്തില്‍ തകര്‍ന്നു വീണു. അഴിമതിയുടെ അടിത്തറയില്‍ കെട്ടിപ്പടുത്ത ചീട്ടുകൊട്ടാരം…,’ ഖാലിദ് ലോക ബാങ്കിനയച്ച സന്ദേശത്തില്‍ പറയുന്നു.
അഫ്ഗാനിസ്താന്റെ ഇന്നത്തെ അവസ്ഥയ്ക്ക് അമേരിക്കയാണ് കാരണമെന്നും അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയത് കൊണ്ടാണ് താലിബാന്‍ ഭരണം പിടിച്ചതെന്നും ഇദ്ദേഹം ആരോപിച്ചു.