ഈ ആഴ്‌ച ആദ്യം ബ്രാംപ്‌ടണിലെ വസതിയിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച മൂന്ന് കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ശനിയാഴ്ച രാവിലെ സംസ്‌കരിച്ചു. 29 കാരിയായ റേവൻ അലി-ഒ’ഡിയ, ഭർത്താവ് നസീർ അലി (28), അവരുടെ മക്കളായ ഏഴ് വയസുകാരി ലൈല, എട്ട് വയസുകാരി ജെയ്‌ഡൻ, 10 വയസുകാരി ആലിയ എന്നിവരാണ് തിങ്കളാഴ്ച രാവിലെ തീപിടിത്തത്തിൽ മരിച്ചത്. പുലർച്ചെ 2 മണിക്ക് മുമ്പ് കോൺസ്റ്റോഗ ഡ്രൈവിലെ അവരുടെ വീടിനു തീ പിടിക്കുകയായിരുന്നു. തീ ആളിപ്പടരാൻ സാധ്യതയുണ്ടായിരുന്നതിനാൽ അഗ്നിശമന സേനാംഗങ്ങൾ ആദ്യം പിൻവാങ്ങേണ്ടി വന്നതിനാൽ ഉള്ളിലുള്ളവരെ രക്ഷിക്കുക വളരെ ശ്രമകരമായിരുന്നുവെന്ന് ഫയർഫോഴ്സ് പറഞ്ഞു. അവർ നാലുപേരെ പുറത്തെടുത്തെങ്കിലും എല്ലാവരും ആശുപത്രിയിൽ മരണത്തിനു കീഴടങ്ങുകയായിരുന്നു. അഞ്ചാമത്തെ ആളെ അകത്ത് മരിച്ച നിലയിൽ കണ്ടെതുകയായിരുന്നു. കുടുംബത്തോടൊപ്പം താമസിച്ചിരുന്ന കുട്ടികളുടെ അമ്മൂമ്മയെ ഗുരുതരമായി പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന്റെ ബേസ്‌മെന്റിൽ താമസിച്ചിരുന്ന രണ്ട് വാടകക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ, മിസ്സിസാഗയിലെ ജെയിം മസ്ജിദിലെ പ്രാർത്ഥനകൾക്ക് ശേഷം ബ്രാംപ്ടൺ ഫ്യൂണറൽ ഹോം & സെമിത്തേരിയിൽ സംസ്കാരം നടത്തി.
