ഓട്ടവ: 2026 ഫിഫ ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനായി താൽക്കാലിക സന്ദർശക വീസയിൽ കാനഡയിലെത്തിയ 25 ഘാന പൗരന്മാർ രാജ്യത്ത് അഭയാർത്ഥി സംരക്ഷണം തേടി. ജൂൺ 17-ന് ടൊറന്റോയിൽ നടന്ന ഘാനയുടെ ആദ്യ മത്സരത്തിന് ശേഷമാണ് ഭൂരിഭാഗം അപേക്ഷകളും ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയ്ക്ക് (IRCC) ലഭിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ടൊറന്റോയിലും വൻകൂവറിലുമായി നടന്ന ലോകകപ്പ് മത്സരങ്ങൾ കാണാൻ അനുവദിച്ച 26,000-ത്തിലധികം സന്ദർശക വീസകളിൽ, ഘാനക്കാർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നായി ആകെ 175 പേരാണ് ജൂലൈ 20 വരെയുള്ള കണക്കനുസരിച്ച് കാനഡയിൽ അഭയാർത്ഥി സംരക്ഷണത്തിനായി അപേക്ഷ നൽകിയിരിക്കുന്നത്.

ലോകകപ്പ് മത്സരങ്ങൾ അവസാനിച്ചിട്ടും സന്ദർശക വീസയുടെ കാലാവധി കഴിഞ്ഞ് ചിലർ കാനഡയിൽ തുടരുന്ന സാഹചര്യത്തിൽ അഭയാർത്ഥി അപേക്ഷകളുടെ എണ്ണം ഇനിയും വർധിക്കാനിടയുണ്ടെന്നാണ് കനേഡിയൻ അധികൃതർ വിലയിരുത്തുന്നത്.ഓരോ അപേക്ഷയും കാനഡയുടെ അഭയാർത്ഥി നിയമങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസരിച്ച് വ്യക്തിഗതമായി പരിശോധിക്കുമെന്നും യോഗ്യതയുള്ളവർക്കാണ് സംരക്ഷണം അനുവദിക്കുകയെന്നും അധികൃതർ അറിയിച്ചു.
ലോകകപ്പ് പോലുള്ള അന്താരാഷ്ട്ര കായികമേളകളുടെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ സന്ദർശക വീസയിൽ എത്താറുണ്ട്. ഇത്തരത്തിലുള്ള വലിയ പരിപാടികൾക്കുശേഷം ചില സന്ദർശകർ അഭയാർത്ഥി സംരക്ഷണത്തിനായി അപേക്ഷിക്കുന്നത് അസാധാരണമല്ലെങ്കിലും, ഇത്തവണ ലഭിച്ച അപേക്ഷകളുടെ എണ്ണമാണ് ശ്രദ്ധ നേടുന്നത്.
