സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ കൂടി മരിച്ചു. കാസർഗോഡ് തലക്ലായി സ്വദേശി അഞ്ജുശ്രീ പാർവ്വതിയാണ് മരിച്ചത്. കാസർഗോട്ടെ അൽ റൊമാൻസിയ ഹോട്ടലിൽ നിന്ന് ഓൺലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതിനെ തുടർന്ന് ശാരീരിക ദേഹാസ്വസ്ത്യം ഉണ്ടായിരുന്നു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്
ഡിസംബർ 31 ന് വൈകിട്ട് അട്കത്ത്ബയലിലെ അൽ റൊമാൻസിയ ഹോട്ടലിൽ നിന്നാണ് അഞ്ജുശ്രീയും അടുത്ത ബന്ധുക്കളും ഓൺലൈനായി കുഴിമന്തി വാങ്ങി കഴിച്ചത്. രാത്രിയോടെ അഞ്ജുശ്രീയ്ക്കും മറ്റ് രണ്ട് പേർക്കും ദേഹാസ്വസ്ത്യം അനുഭവപ്പെട്ടു. തുടർന്ന് ദേളിയിലെ ആശുപത്രിയിൽ നിന്ന് ചികിത്സ തേടുകയും ചെയ്തിരുന്നു. പിന്നീട് ഇന്നലെയാണ് നില ഗുരുതരമായതിനെ തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയത്. എന്നാൽ ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന് അഞ്ജുശ്രീ ഇന്നലെ അർദ്ധ രാത്രിയോടെ മരിച്ചു. മരണ കാരണം ഭക്ഷ്യവിഷബാധ തന്നെയാണെന്നാണ് പ്രാഥമിക സ്ഥിരീകരണം. കുടുംബത്തിന്റെ പരാതിയിൽ മേൽപ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഴിമന്തി വാങ്ങിയ ഹോട്ടലുകളിലുൾപ്പടെ ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന നടത്തി. മഞ്ചേശ്വരം ഗോവിന്ദ പൈ കോളജിലെ ബിരുദ വിദ്യാർഥിയാണ് മരിച്ച അഞ്ജുശ്രീ പാർവ്വതി.
