ഗവേഷണപ്രബന്ധത്തില്‍ വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന് എഴുതിയ യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ പിഴവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി മൈനസ് തേർട്ടി ബ്ലോഗിന്റെ ഗൗളി ടീം. വർഷങ്ങളോളം കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി തിസീസ് സമർപ്പിക്കുന്നവർക്ക് അല്പമെങ്കിലും വില കൊടുക്കണ്ടേ എന്ന ചോദ്യം ഉയർത്തുകയാണ് ഗൗളി ടീം.
പി. ബിജു, ഷിജു ഖാൻ, കെ.റ്റി ജലീൽ ഇവരുടെയൊക്കെ പേരിനു മുമ്പിലുള്ള ഡോക്ടറേറ്റ് പദവി ഇങ്ങനെ കോപ്പിയടിച്ച് നേടിയതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും ഗൗളി ടീം പറയുന്നു.
വാഴക്കുലയുമായി ബന്ധപ്പെട്ട പരാമര്‍ശം പ്രബന്ധത്തിലെ വാദങ്ങളുമായോ കണ്ടെത്തലുമായോ ബന്ധമുള്ളതല്ലെന്നും സാന്ദര്‍ഭികമായ ഉദാഹരണമായാണ് അത് ഉപയോഗിച്ചതെന്നും ചിന്താ ജെറോം പറയുന്നു. നോട്ടപ്പിശക് ഉണ്ടായിട്ടുണ്ട്. മാനുഷികമായ തെറ്റ് പറ്റി. പ്രബന്ധം പുസ്തകരൂപത്തിലേക്ക് മാറ്റുമ്പോൾ തെറ്റ് പരിഹരിക്കും എന്നും ചിന്താ ജെറോം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ചെറിയ തെറ്റിനെ ചിലർ പർവ്വതീകരിച്ചു. വ്യക്തിഹത്യയും അധിക്ഷേപവും നടത്തിയെന്നും ചിന്ത ആരോപിക്കുന്നു. ബോധി കോമണ്‍സില്‍ നിന്ന് ഉള്‍പ്പെടെ നിരവധി ആര്‍ട്ടിക്കിളുകള്‍ വായിച്ചാണ് പ്രബന്ധം പൂര്‍ത്തീകരിച്ചതെന്നും മോഷണം ഉണ്ടായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ആശയം ഉള്‍ക്കൊണ്ടിട്ടുണ്ട്. അത് റഫറന്‍സില്‍ കൃത്യമായി സൂചിപ്പിച്ചിരുന്നു എന്നും ചിന്ത വ്യക്തമാക്കി.
മൈനസ് തേർട്ടി ബ്ലോഗിന്റെ ഗൗളി ടീം വീഡിയോകൾ സംവിധാനം ചെയ്തിരിക്കുന്നത് ബിനു തോമസ് പത്തായത്തിങ്കലാണ്. ക്യാമറ പ്രിൻസ് ശശിധരനും സ്ക്രിപ്റ്റ് ജെറിൻ ചിറമ്മൽ ജോർജ്ജുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
ബിനു തോമസ് പത്തായത്തിങ്കൽ, പ്രിൻസ് ശശിധരൻ, ബിനോയ് ജോസഫ്, ഹരി അയ്യർ, വിനീഷ് ജോസഫ്, ഹരീഷ് ബാലകൃഷ്ണൻ, ബിനേഷ് ജോസഫ്, മോൻസി എബ്രഹാം മറ്റത്തിൽ എന്നിവരാണ് അഭിനേതാക്കളായി നമ്മുടെ മുന്നിലെത്തുന്നത്.
