ഒഡീഷയിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനിലിടിച്ച് വൻ അപകടം. കൊൽക്കത്തയിലെ ഹൗറ സ്റ്റേഷനിൽ നിന്ന് തമിഴ്‌നാട്ടിലെ ചെന്നൈയിലേക്ക് പോകുകയായിരുന്ന കോറോമാണ്ടൽ എക്‌സ്‌പ്രസ് ഒഡീഷയിലെ ബാലസോർ ജില്ലയിൽ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ബാലസോർ ജില്ലയിലെ ബഹാനാഗ റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്.
അപകടത്തിനു പിന്നാലെ കോറമണ്ഡൽ എക്സ്പ്രസിന്റെ 15 ബോഗികൾ പാളം തെറ്റി. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബെംഗളൂരുവിൽ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന ഹൗറ എക്സ്പ്രസിന്റെ രണ്ടു ബോഗികളും പാളം തെറ്റി. അപകടത്തിൽ 50 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇരുനൂറിലധികം പേർ മറിഞ്ഞ ബോഗികൾക്കിടയിൽ കുടുങ്ങിയതായാണ് വിവരം. ഇവരിൽ പരുക്കേറ്റ 132 പേരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഒഡീഷ ചീഫ് സെക്രട്ടറി അറിയിച്ചു.
രണ്ട് ട്രെയിനുകളും ഒരേ ലൈനിൽ എത്തിയെന്നും എക്‌സ്‌പ്രസ് ട്രെയിൻ ഗുഡ്‌സ് ട്രെയിനിന് മുകളിലൂടെ കയറുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ട്. രണ്ട് ട്രെയിനുകളും ഒരേ ലൈനിൽ എങ്ങനെ എത്തിയെന്ന് കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബാലസോറിലെ അപകടസ്ഥലത്തേക്ക് 15 ലധികം ഫയർ സർവീസ് യൂണിറ്റുകളും 60 ലധികം ആംബുലൻസുകളും അയച്ചിട്ടുണ്ടെന്ന് ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന അറിയിച്ചു.
അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നൽകുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും നഷ്ടപരിഹാരമായി നൽകുമെന്ന് കേന്ദ്ര റെയിൽവേമന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.
