വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയില്‍ കാട്ടുതീ പടര്‍ന്ന് പിടിക്കുന്നു.
16 മേഖലകലിലേക്കും കാട്ടുതീ നിയന്ത്രണാതീതമായി പര്‍ന്നുകയറിയിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ 10 സൈനികര്‍ ഉള്‍പ്പെടെ 25 പേര്‍ കൊല്ലപ്പെട്ടു. ശക്തമായ കാറ്റും ചൂടും വകവെക്കാതെ സൈനികര്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. അതെസമയം ആയിരങ്ങളെ ദുരിതബാധിത പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ചു.
1,500 പേരെ കാട്ടുതീയില്‍ നിന്ന് രക്ഷപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞു. 24 പേര്‍ക്ക് പരിക്കേറ്റതായും മന്ത്രാലയം അറിയിച്ചു. കൂടാതെ, തലസ്ഥാനമായ അല്‍ജിയേഴ്‌സിന് കിഴക്കുള്ള ബെനി ഷില്ലയിലെ റിസോര്‍ട്ട് ഏരിയയില്‍ തീ അണയ്ക്കുന്നതിനിടെ 10 സൈനികര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം പിന്നീട് അറിയിച്ചു.
ശക്തമായ കാറ്റിനെ തുടര്‍ന്ന് 16 മേഖലകളിലെ വനങ്ങളിലേക്കും കാര്‍ഷിക മേഖലകളിലേക്കും കാട്ടുതീ പടര്‍ന്നതായാണ് സൂചന. അള്‍ജിയേഴ്‌സിന് കിഴക്ക് കാബൈല്‍ മേഖലയിലെ ബെജിയ, ജിജെല്‍ ഭാഗങ്ങളിലും അല്‍ജിയേഴ്‌സിന് 100 കിലോമീറ്റര്‍ (60 മൈല്‍) തെക്ക് കിഴക്കായി ബൗയിറയിലും തീപിടുത്തമുണ്ടായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കാനുള്ള പ്രവര്‍ത്തനത്തില്‍ 7,500 ഓളം അഗ്‌നിശമന സേനാംഗങ്ങളും 350 ട്രക്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
തലസ്ഥാന നഗരമായ അള്‍ജിയേര്‍സിന് 100 കിലോമീറ്റര്‍ കിഴക്കുള്ള കാബൈലിയിലാണ് കാട്ടുതീ പടരുന്നത്. തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങളൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം.
30 വര്‍ഷത്തിനിടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ തീപിടിത്തമാണിത്. കഴിഞ്ഞയാഴ്ച്ച മുതലാണ് തീ പടര്‍ന്നു തുടങ്ങിയത്.
