ടൊറൻ്റോ : കഴിഞ്ഞ മാസം നോർത്ത് യോർക്കിൽ ടിടിസി ബസിൽ ഒരാളെ മർദ്ദിച്ച രണ്ട് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി ടൊറൻ്റോ പൊലീസ്. ഇരുവരെയും കണ്ടെത്താൻ ഫോട്ടോ പുറത്തുവിട്ടിട്ടുണ്ട്. കൂടാതെ ഇരുവരെയും തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനും പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചു.
ജനുവരി 31-ന് പുലർച്ചെ ഒരു മണിയോടെയാണ് സ്റ്റീൽസ് അവന്യൂ ഈസ്റ്റിലെ ഡോൺ മിൽസ് റോഡിലാണ് സംഭവം നടന്നത്. രണ്ടു പ്രതികൾ ടിടിസി ബസിൽ വെച്ച് ഒരാളെ മർദ്ദിക്കുകയും ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചതായും പൊലീസ് പറയുന്നു. തുടർന്ന് പ്രതികൾ ഇരുവരും ബസിൽ നിന്ന് ഇറങ്ങി രക്ഷപ്പെട്ടു. ഇരയ്ക്ക് നിസാര പരിക്കേറ്റിരുന്നു.

ഒന്നാം പ്രതി 25-നും 30-നും ഇടയിൽ പ്രായമുള്ള ആറടി രണ്ട് ഇഞ്ച് ഉയരവും തടിച്ച ശരീരവുമുള്ള ആളാണെന്ന് പൊലീസ് പറയുന്നു. ഇയാൾ കറുത്ത ഹുഡ്ഡ് സ്വെറ്റർ, ചാരനിറത്തിലുള്ള കാർഗോ പാൻ്റ്സ്, കറുത്ത സ്കീ മാസ്ക്, ടാൻ നിറമുള്ള ബൂട്ടുകൾ, കറുത്ത ബാഗ് എന്നിവ ധരിച്ചിരുന്നു. രണ്ടാമൻ അഞ്ചടി ഒമ്പത് ഇഞ്ച് ഉയരവും ഇടത്തരം ശരീരഘടനയും ഉള്ള ആളാണ്. കറുത്ത ജാക്കറ്റ്, കറുത്ത പാൻ്റ്സ്, കറുത്ത ഷൂസ് എന്നിവ ധരിച്ചിരുന്ന രണ്ടാമത്തെ പ്രതി ഒരു ബ്രൗൺ പേപ്പർ ബാഗും കൈവശം വെച്ചിരുന്നു.
ഇരു പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരെ 416-808-3300 എന്ന നമ്പറിലോ www.222tips.com എന്ന വെബ്സൈറ്റ് വഴിയോ ബന്ധപ്പെടണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
