ഒക്ടോബര്‍ ഏഴിന് ആരംഭിച്ച സംഘര്‍ഷത്തില്‍ ഇതുവരെ ഗാസയില്‍ മുപ്പത്തിനായിരത്തിലധികം പേര് കൊല്ലപ്പെട്ടു. 30,035 പേരാണ് ഇതുവരെ ഗാസയില്‍ കൊല്ലപ്പെട്ടത്. 70,457 പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 81 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്.
ഏകദേശം 23 ലക്ഷം ജനസംഖ്യയുള്ള ഗാസയിലെ ജനസംഖ്യയുടെ 1.3 ശതമാനമാണിത്. കൊല്ലപ്പെട്ടതില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളും കുട്ടികളുമാണെന്ന് പലസ്തീന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതേസമയം, കൊല്ലപ്പെട്ടവരിലെ സാധാരണക്കാരുടെയും സൈനികരുടെയും കണക്ക് വ്യക്തമല്ല.

ഗാസയില്‍ മുന്‍കാലങ്ങളില്‍ നടന്ന യുദ്ധങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന കണക്കുകളാണ് ഇതെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നു. വ്യോമാക്രമണങ്ങളിലൂടെയും നേരിട്ടുള്ള യുദ്ധത്തിലൂടയും മാത്രമല്ല, യുദ്ധം മൂലമുള്ള പോഷാകാഹാരക്കുറവും മോശമായ ആരോഗ്യ സ്ഥിതികളും കാരണം നിരവധിപ്പേര്‍ കൊല്ലപ്പെടുന്നുണ്ട്. നേരത്തെ തന്നെ ഗാസന്‍ ജനത പട്ടിണിയുടെ ഭീഷണിയിലാണെന്ന് ഐക്യ രാഷ്ട്ര സഭയും മുന്നറിയിപ്പ് നല്‍കിയിരുന്നു.
