ടൊറൻ്റോ : നോർത്ത് യോർക്കിൽ മലിനജല പൈപ്പ് പരിശോധനയ്ക്കിടെ മണ്ണ് ഇടിഞ്ഞുവീണ് ഒരു തൊഴിലാളി മരിച്ചു, രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ ഫിഞ്ച് അവന്യൂ ഈസ്റ്റിന് വടക്കുള്ള ബേവ്യൂ അവന്യൂവിലെ റുഡിംഗ്ടൺ ഡ്രൈവിലാണ് സംഭവം.

തൊഴിലാളികൾ ജല പൈപ്പുകൾ പരിശോധിക്കുകയായിരുന്നുവെന്ന് ടൊറൻ്റോ ഫയർ ചീഫ് ക്രിസ് റൗളണ്ട് അറിയിച്ചു. ഇതിനിടെ മലിനജല പൈപ്പിനൊപ്പം മണ്ണും തൊഴിലാളികളുടെ മുകളിലേക്ക് വീഴുകയായിരുന്നു. ജീവനക്കാരുടെ കൈവശം രക്ഷാപ്രവർത്തനത്തിന് ഉള്ള ഉപകരണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇടിഞ്ഞു വീണ മണ്ണ് തൊഴിലാളികളുടെ മുകളിലായതിനാൽ കൈകൊണ്ട് മണ്ണ് നീക്കം ചെയ്യേണ്ടി വന്നതായി അദ്ദേഹം അറിയിച്ചു. ഒരു മണിക്കൂറിലധികം കൈകൊണ്ട് മണ്ണ് നീക്കം ചെയ്താണ് രണ്ടു തൊഴിലാളികളെ പുറത്തെടുത്തത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ക്രിസ് റൗളണ്ട് പറഞ്ഞു. അവർ ഇപ്പോൾ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരികയാണെന്ന് പൊലീസ് റിപ്പോർട്ട് ചെയ്തു. ഒൻ്റാരിയോ തൊഴിൽ മന്ത്രാലയം അന്വേഷണം ഏറ്റെടുത്തതായി പൊലീസ് അറിയിച്ചു.
