എഡ്മിന്‍റൻ : ഫെഡറൽ തിരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് പുറത്താകുന്ന സ്ഥാനാർത്ഥികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. ഈ പട്ടികയിലേക്ക് ഒരു സ്ഥാനാർത്ഥി കൂടി ചേർത്ത് ലിബറൽ പാർട്ടി. ആൽബർട്ടയിലെ ഒരു സ്ഥാനാർത്ഥിയെ പിൻവലിച്ചതായി ലിബറൽ പാർട്ടി പ്രഖ്യാപിച്ചു. എഡ്മിന്‍റൻ ഗേറ്റ്‌വേയിൽ പുതുതായി രൂപീകരിച്ച റൈഡിങ്ങിൽ മത്സരിക്കുന്ന റോഡ്രിഗോ ലയോളയെ പുറത്താക്കിയതായി ലിബറൽ പാർട്ടി ലീഡർ മാർക്ക് കാർണി അറിയിച്ചു. ലിബറൽ ക്യാമ്പിൽ ചേരുന്നതിന് മുമ്പ് പ്രവിശ്യാ നിയമസഭയിൽ ദീർഘകാലം ആൽബർട്ട എൻഡിപി എംഎൽഎ ആയിരുന്ന റോഡ്രിഗോ ലയോളയെ എന്തുകൊണ്ടാണ് പുറത്താക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

കാനഡ ഭീകര സംഘടനകളായി പ്രഖ്യാപിച്ചിട്ടുള്ള ലെബനനിലെ ഹിസ്ബുള്ളയെയും പലസ്തീനിലെ ഹമാസിനെയും പുകഴ്ത്തുന്ന ഒരു വിഡിയോയിൽ റോഡ്രിഗോ ലയോള ഉൾപ്പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം കാനഡയിലെ പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റോഡ്രിഗോയുടെ സ്ഥാനാർത്ഥിത്വം പിൻവലിച്ചതായി മാർക്ക് കാർണി സ്ഥിരീകരിച്ചത്.

അതേസമയം, വിവാദ സോഷ്യൽ മീഡിയ പരാമർശങ്ങളുടെ പേരിൽ കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡ ഈ ആഴ്ച മത്സരത്തിൽ നിന്ന് നാല് സ്ഥാനാർത്ഥികളെ പുറത്താക്കിയിട്ടുണ്ട്. ഒൻ്റാരിയോ, കെബെക്ക്, ബ്രിട്ടിഷ് കൊളംബിയ എന്നിവിടങ്ങളിലെ മൂന്ന് ടോറി സ്ഥാനാർത്ഥികളെ ചൊവ്വാഴ്ച പുറത്താക്കിയപ്പോൾ നാലാമത്തെ സ്ഥാനാർത്ഥിയെ ബുധനാഴ്ച പുറത്താക്കി.
