ഓട്ടവ : കാനഡ-യുഎസ് വ്യാപാര യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ യുഎസ് സന്ദർശിക്കുന്ന കനേഡിയൻ പൗരന്മാരുടെ എണ്ണം കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. മാർച്ചിൽ, യുഎസിൽ നിന്ന് കാറിൽ നാട്ടിലേക്ക് മടങ്ങുന്ന കാനഡക്കാരുടെ എണ്ണം 2024 മാർച്ചുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 32 ശതമാനത്തോളം കുറഞ്ഞു. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും കുത്തനെയുള്ള ഇടിവാണിതെന്നും ഫെഡറൽ ഏജൻസി റിപ്പോർട്ട് ചെയ്തു. ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതും യഥാർത്ഥവുമായ താരിഫുകളോടുള്ള തിരിച്ചടി പല കനേഡിയൻ പൗരന്മാരെയും യുഎസിലേക്കുള്ള വിനോദസഞ്ചാരങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ പ്രേരിപ്പിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. അതിനിടെ യുഎസിലേക്ക് യാത്ര ചെയ്യുന്ന കനേഡിയൻ പൗരന്മാർ അതിർത്തി ഉദ്യോഗസ്ഥരുടെ പരിശോധനയും പ്രവേശനം നിഷേധിച്ചാൽ തടങ്കലിൽ വയ്ക്കാനുള്ള സാധ്യതയും നേരിടേണ്ടിവരുമെന്ന് കാനഡ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യുഎസിൽ നിന്നുള്ള വിമാനമാർഗമുള്ള മടക്കയാത്രകൾ വർഷം തോറും 13.5% കുറഞ്ഞിട്ടുണ്ട്. മാർച്ചിൽ യുഎസ് നിവാസികളുടെ കാനഡയിലേക്കുള്ള കാർ യാത്രകളുടെ എണ്ണം ഒരു വർഷത്തേക്കാൾ 11 ശതമാനത്തോളം കുറഞ്ഞതായും ഏജൻസി അറിയിച്ചു. എന്നാൽ, യുഎസ് ഒഴികെയുള്ള രാജ്യങ്ങളിൽ നിന്നുള്ള മടക്കയാത്രകൾ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഒമ്പത് ശതമാനം വർധിച്ചു.