ന്യൂഡല്‍ഹി : ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി അതിർത്തി പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണ് അദ്ദേഹം പ്രധാനമായും ഇന്ത്യയിൽ എത്തുന്നത്. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലേക്ക് പോകാനിരിക്കെയാണ് സന്ദർശനം. ഈ നീക്കങ്ങൾ 2020-ലെ ഗാൽവാൻ സംഘർഷത്തിന് ശേഷം വഷളായ ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ സൂചനകളാണ് നൽകുന്നത്. 2019-ന് ശേഷം ആദ്യമായാണ് മോദി ചൈന സന്ദർശിക്കുന്നത്.

റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം ഉലയുന്നതിനിടെയാണ് റഷ്യയും ചൈനയും അടുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. അടുത്തിടെ അജിത് ഡോവൽ റഷ്യ സന്ദർശിച്ചിരുന്നു. ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയിലേക്കുള്ള യൂറിയ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ചൈന ലഘൂകരിച്ചതായാണ് റിപ്പോര്‍ട്ട്. കൂടാതെ, ചൈനീസ് പൗരന്മാർക്കുള്ള വിനോദസഞ്ചാര വീസകളും വിമാന സർവീസുകളും പുനരാരംഭിക്കാൻ ഇന്ത്യയും തീരുമാനിച്ചിട്ടുണ്ട്.
