ഓട്ടവ : ഇസ്രയേലിൽ തടവിലാക്കപ്പെട്ട കനേഡിയൻ പൗരന്മാരെ എത്രയും വേഗം മോചിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ് അറിയിച്ചു. ഇവരെ മോചിപ്പിക്കാൻ ഗ്ലോബൽ അഫയേഴ്സ് കാനഡയിലെ ഉദ്യോഗസ്ഥർ ഇസ്രയേൽ അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എല്ലാ കനേഡിയൻ പൗരന്മാർക്കും കോൺസുലാർ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അവർ പറഞ്ഞു. ഇവർ നാട്ടിലേക്ക് മടങ്ങുന്നതിന് കോൺസുലർ സഹായം സ്വീകരിക്കണം. ഗാസയിലേക്ക് സഹായമെത്തിക്കാൻ ശ്രമിച്ച ഫ്ലോട്ടില്ലയിൽ നിന്ന് ആറ് കനേഡിയൻ പൗരന്മാരെയാണ് ഇസ്രയേൽ കസ്റ്റഡിയിലെടുത്തത്.

ഇസ്രയേൽ സൈന്യം തടവിലാക്കിയവരിൽ മൂന്ന് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പൗരന്മാർ ഉൾപ്പെടുന്നതായി പ്രവിശ്യയിലെ ഒരു അഭിഭാഷക സംഘം പാലസ്തീൻ ആക്ഷൻ YYT വെളിപ്പെടുത്തിയിരുന്നു. മൂവരെയും മോചിപ്പിക്കാൻ കനേഡിയൻ സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്ന് സംഘടനയുടെ വക്താവ് നിക്കോളാസ് കീഫ് ആവശ്യപ്പെട്ടിരുന്നു.
