ഓട്ടവ: ലെബനനിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ കനേഡിയൻ പൗരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തി കാനഡ. കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ആണ് ബുധനാഴ്ച ഓട്ടവയിൽ വെച്ച് സർക്കാരിന്റെ ഔദ്യോഗിക പ്രതികരണം നടത്തിയത്. ഹസൻ ഹൈദർ എന്ന കനേഡിയൻ പൗരനാണ് കൊല്ലപ്പെട്ടത്. ലെബനനിൽ കഴിഞ്ഞ ആഴ്ച നടന്ന ഒരു ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ ഒരാളെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഹസൻ ഹൈദറിന് നേരെ വെടിവയ്പ്പുണ്ടായതെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. ഹിസ്ബുള്ളയുമായുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇസ്രായേൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലെബനനിൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.

കൊല്ലപ്പെട്ട ഹസൻ ഹൈദറിന്റെ കുടുംബത്തെയും സമുദായത്തെയും മന്ത്രി അനിത ആനന്ദ് അനുശോചനം അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദീകരണം തേടി ഇസ്രായേൽ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുവരികയാണെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. മേഖലയിൽ എത്രയും വേഗം വെടിനിർത്തൽ കരാർ ഉണ്ടാകുമെന്ന് കാനഡ പ്രത്യാശിക്കുന്നതായും ലെബനന്റെ അഖണ്ഡതയ്ക്ക് കാനഡയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
