ഒന്റാറിയോ: കാനഡയിലെ ഒന്റാറിയോയിൽ വാഹനാപകടത്തിന് പിന്നാലെ ഇൻഷുറൻസ് കമ്പനിയുടെ നിരുത്തരവാദപരമായ സമീപനം മൂലം വലഞ്ഞ് ഡ്രൈവർ. അപകടത്തിൽ തകർന്ന കാറിന്റെ ഇൻഷുറൻസ് ക്ലെയിം ലഭിക്കാനായി എട്ടുമാസത്തോളമാണ് ഇദ്ദേഹത്തിന് കാത്തിരിക്കേണ്ടി വന്നത്. 65 കാരനായ അബ്ദുൾ മജീദാണ് തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്.
കഴിഞ്ഞ സെപ്റ്റംബർ രണ്ടിന് വോണിൽ വെച്ചാണ് മജീദ് സഞ്ചരിച്ചിരുന്ന 2018 മോഡൽ ലക്സസ് കാറിൽ മറ്റൊരു വാഹനം പിന്നിൽ നിന്ന് ഇടിച്ചത്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. കഴുത്തിനും പുറത്തിനും പരിക്കേറ്റ മജീദ് രക്ഷപ്പെട്ടത് അത്ഭുതകരമായാണ്. എന്നാൽ അപകടത്തിന് പിന്നാലെ തുടങ്ങിയ ഇൻഷുറൻസ് നടപടികളാണ് ഇദ്ദേഹത്തെ മാനസികമായും സാമ്പത്തികമായും തളർത്തിയത്.

അപകടവിവരം ഉടൻ തന്നെ ഇൻഷുറൻസ് കമ്പനിയായ ‘സിഎഎ’യെ (CAA Insurance) അറിയിച്ചെങ്കിലും മാസങ്ങളോളം മറുപടിയൊന്നും ലഭിച്ചില്ല. ഒടുവിൽ വാഹനം മാറ്റുന്നതിനും സൂക്ഷിക്കുന്നതിനുമായി ഏതാണ്ട് 10,000 ഡോളറോളം സ്വന്തം കൈയ്യിൽ നിന്നും മജീദിന് നൽകേണ്ടി വന്നു. കമ്പനിയിൽ നിന്ന് അപ്ഡേറ്റ് തേടിയപ്പോഴാണ് തന്റെ ഫയൽ കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥൻ ജോലി വിട്ടുപോയ വിവരം പോലും ഇദ്ദേഹം അറിയുന്നത്.
ഒടുവിൽ കമ്പനി നൽകിയ നഷ്ടപരിഹാര തുക താൻ പ്രതീക്ഷിച്ചതിനേക്കാൾ വളരെ കുറവാണെന്ന് മജീദ് പറയുന്നു. തുകയെക്കുറിച്ച് തർക്കം ഉന്നയിച്ചതോടെ ക്ലെയിമിൽ സംശയമുണ്ടെന്നും അന്വേഷണം വേണമെന്നും പറഞ്ഞ് കമ്പനി നടപടികൾ വീണ്ടും നീട്ടിക്കൊണ്ടുപോയി. മൂന്ന് വ്യത്യസ്ത ഉദ്യോഗസ്ഥരിലൂടെ കടന്നുപോയ ഫയൽ ഒടുവിൽ ഫോറൻസിക് പരിശോധനയ്ക്ക് വരെ വിധേയമാക്കി. എന്നാൽ ക്ലെയിം തീർപ്പാക്കുന്നതിൽ എല്ലാ നിയമങ്ങളും പാലിച്ചിട്ടുണ്ടെന്നും മജീദിന്റെ ഭാഗത്ത് വിവരങ്ങൾ അപൂർണ്ണമാണെന്നുമാണ് ഇൻഷുറൻസ് കമ്പനിയുടെ വാദം.
