ഓട്ടവ: രാജ്യത്തെ ഹരിതഗൃഹ വാതക ഉദ്‌വമനം (Greenhouse gas emissions) കുറയ്ക്കുന്നതിൽ കാനഡയ്ക്ക് വൻ തിരിച്ചടിയെന്ന് പുതിയ റിപ്പോർട്ട്. 2024-ലെ കണക്കുകൾ പ്രകാരം, മുൻവർഷത്തെ അപേക്ഷിച്ച് മലിനീകരണത്തിൽ വെറും 0.3 ശതമാനം മാത്രമാണ് കുറവുണ്ടായിരിക്കുന്നത്. ഐക്യരാഷ്ട്രസഭയ്ക്ക് സമർപ്പിച്ച ‘നാഷണൽ ഇൻവെന്ററി റിപ്പോർട്ടിലാണ്’ ഈ വിവരങ്ങളുള്ളത്.
വൈദ്യുതി ഉൽപ്പാദനം, ഗതാഗതം, കെട്ടിട നിർമ്മാണം എന്നീ മേഖലകളിൽ മലിനീകരണം കുറയ്ക്കാൻ സാധിച്ചു. എന്നാൽ എണ്ണ, വാതകം (Oil and Gas), കൃഷി എന്നീ മേഖലകളിൽ ഉദ്‌വമനം വർദ്ധിച്ചത് മൊത്തത്തിലുള്ള പുരോഗതിയെ തടസ്സപ്പെടുത്തി. 2005-ലെ നിലവാരത്തേക്കാൾ 40 മുതൽ 45 ശതമാനം വരെ മലിനീകരണം കുറയ്ക്കാനാണ് കാനഡ ലക്ഷ്യമിടുന്നത്. എന്നാൽ നിലവിൽ ഇത് വെറും 10.3 ശതമാനം മാത്രമാണ്.

മലിനീകരണം കുറയ്ക്കുന്ന കാര്യത്തിൽ ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി7 (G7) രാജ്യങ്ങളിൽ ഏറ്റവും മോശം പ്രകടനം നടത്തുന്ന രാജ്യങ്ങളിലൊന്നായി കാനഡ മാറി. പരിസ്ഥിതി മന്ത്രി ജൂലി ഡാബ്രൂസിൻ അന്താരാഷ്ട്ര ചർച്ചകൾക്കായി ബെർലിനിലേക്കും പാരീസിലേക്കും പോകാനിരിക്കെയാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. നിലവിലെ വേഗതയിൽ പോയാൽ നിശ്ചയിച്ച സമയത്തിനുള്ളിൽ ലക്ഷ്യം കാണാൻ കാനഡയ്ക്ക് സാധിക്കില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
