വാഷിങ്ടൺ: ഹോർമുസ് തുറന്നതിന് പിന്നാലെ ഇറാന് നന്ദി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. കടലിടുക്ക് പൂർണ്ണമായും തുറന്നിരിക്കുന്നുവെന്നും പൂർണ ഗതാഗതത്തിന് തയ്യാറാണെന്ന് ഇറാൻ പ്രഖ്യാപിച്ചുവെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. അതേസമയം നാവിക ഉപരോധം പൂർണ ശക്തിയിൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാപാരത്തിനായി ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നിരിക്കുന്നു. എന്നാൽ ഇറാനുമായി ബന്ധപ്പെട്ടതിനാൽ, ഇടപാട് നൂറ് ശതമാനവും പൂർത്തിയാകുംവരെ നാവിക ഉപരോധം പൂർണ ശക്തിയിൽ തന്നെ തുടരും. എല്ലാ കാര്യങ്ങളും ഇതിനകം തന്നെ ചർച്ചചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിന് നന്ദിയെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ നിലവിൽ വന്നതോടെയാണ് ഹോർമുസ് കടലിടുക്ക് വാണിജ്യാടിസ്ഥാനത്തിൽ കപ്പലുകൾക്ക് തുറന്നുകൊടുത്തത്. ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയാണ് സുപ്രധാനപ്രഖ്യാപനം നടത്തിയത്. വെടിനിർത്തൽ നിലനിൽക്കുന്ന ബാക്കി സമയത്തേക്ക് എല്ലാ വാണിജ്യ കപ്പലുകൾക്കും ഹോർമൂസ് കടലിടുക്കിലൂടെയുള്ള യാത്ര പൂർണ്ണമായും അനുവദിക്കുമെന്നാണ് അരാഗ്ചി അറിയിച്ചത്. എന്നാൽ ഇറാന്റെ പോർട്ട്സ് ആൻഡ് മാരിടൈം ഓർഗനൈസേഷൻ നേരത്തെ നിശ്ചയിച്ച പാതയിലൂടെ ആയിരിക്കണം കപ്പലുകൾ സഞ്ചരിക്കേണ്ടത്.
