ലണ്ടൻ: ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വലതുപക്ഷ നിലപാടുകളുമായി കരുത്താർജിക്കുന്ന ‘റീഫോം യുകെ’ (Reform UK) പാർട്ടിക്ക് പീറ്റർബറോയിൽ ഉണർവേകി മലയാളി സ്ഥാനാർത്ഥി രംഗത്ത്. പീറ്റർബറോ സിറ്റി കൗൺസിലിലെ റാവൻസ്തോർപ് (Ravensthorpe) വാർഡിൽ നിന്നും ആഷ്ലി ഫിലിപ്പാണ് ഇത്തവണ ജനവിധി തേടുന്നത്. കുടിയേറ്റം, ക്രമസമാധാനം തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ നിലപാടുകളുമായി മുന്നോട്ട് പോകുന്ന റീഫോം യുകെ പാർട്ടിയുടെ മലയാളി സാന്നിധ്യം യുകെയിലെ പ്രവാസി സമൂഹത്തിനിടയിലും വലിയ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.
പ്രധാന പാർട്ടികളായ കൺസർവേറ്റീവ്-ലേബർ ആധിപത്യത്തിന് ഇടയിൽ ഒരു ബദൽ രാഷ്ട്രീയ ശബ്ദമായി ഉയർന്ന് വരുന്ന ഈ പാർട്ടിയുടെ വളർച്ച, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രാദേശിക തിരഞ്ഞെടുപ്പുകളെയും കൂടുതൽ ശ്രദ്ധേയമാക്കുകയാണ്.ഈ സാഹചര്യത്തിലാണ് മെയ് 7ന് നടക്കുന്ന പീറ്റർബറോ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ മലയാളി സ്ഥാനാർത്ഥിയായ ആഷ്ലി ഫിലിപ്പ് ശ്രദ്ധാകേന്ദ്രമാകുന്നത്.

പീറ്റർബറോ എൻ എച് എസ് ആശുപത്രിയിൽ സ്പെഷ്യലിസ്റ്റ് നഴ്സായി പ്രവർത്തിക്കുന്ന ആഷ്ലി, ആരോഗ്യരംഗത്ത് സമ്പാദിച്ച അനുഭവവും മനുഷ്യസ്നേഹപരമായ സമീപനവും പൊതുജന സേവനത്തിലേക്ക് വിപുലീകരിക്കണമെന്ന ലക്ഷ്യത്തോടെ രാഷ്ട്രീയത്തിലേക്ക് കടന്നിരിക്കുകയാണ്. സാധാരണക്കാരുടെ പ്രശ്നങ്ങൾ അടുത്തറിഞ്ഞ് പ്രവർത്തിച്ച അനുഭവമാണ് തനിക്ക് ഏറ്റവും വലിയ ശക്തിയെന്ന് ആഷ്ലി വിശ്വസിക്കുന്നു.കഴിഞ്ഞ എട്ട് വർഷമായി യു കെയിൽ സ്ഥിരതാമസമാക്കിയ ആഷ്ലി, കേരളത്തിലെ അടൂർ പെരിങ്ങനാട് സ്വദേശിനിയാണ്. ഭർത്താവ് മുറിപ്പാലയിൽ ബഥേൽ ബിജോ ഭവനിൽ സൈമൺ ചെറിയാൻ; മക്കൾ എസ്തർ എസ് ചെറിയാൻ, ഇമ്മാനുവേൽ എസ് ചെറിയാൻ. ആലപ്പുഴ മുതുകുളം നടുക്കേപ്പുരയിൽ കെ. ഫിലിപ്പോസിന്റെയും ശാന്തി ഫിലിപ്പോസിന്റെയും മകളാണ് ആഷ്ലി.
