ജനീവ: മെച്ചപ്പെട്ട ജീവിതം തേടിയുള്ള പലായനത്തിനിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞവർഷം (2025) എണ്ണായിരത്തോളം പേർ മരിക്കുകയോ കാണാതാവുകയോ ചെയ്തതായി യുഎൻ ഏജൻസിയായ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (IOM) റിപ്പോർട്ട് ചെയ്തു. യൂറോപ്പിലേക്കുള്ള കടൽ മാർഗങ്ങളാണ് ഏറ്റവും അപകടകരമെന്ന് ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.
7,904 പേർ മരിക്കുകയോ കാണാതാവുകയോ ചെയ്തു. 2024-ൽ ഇത് 9,197 ആയിരുന്നു. എന്നാൽ സഹായം കുറഞ്ഞതിനാൽ സ്ഥിരീകരിക്കപ്പെടാത്ത 1,500 ഓളം കേസുകൾ കൂടി പരിഗണിക്കുമ്പോൾ മരണസംഖ്യ ഇതിലും ഉയർന്നതാകാമെന്ന് ഐഒഎം ചൂണ്ടിക്കാട്ടുന്നു.
ആകെ മരണങ്ങളിൽ 40 ശതമാനവും യൂറോപ്പിലേക്കുള്ള കടൽ പാതകളിലാണ് സംഭവിച്ചത്.

മേഖലാടിസ്ഥാനത്തിലുള്ള വിവരങ്ങൾ ഇങ്ങനെ
ഏഷ്യ: മ്യാൻമറിലെ ആഭ്യന്തര സംഘർഷങ്ങളിൽ നിന്നും ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാമ്പുകളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച നൂറുകണക്കിന് റോഹിംഗ്യൻ അഭയാർത്ഥികൾ ഉൾപ്പെടെ ഏഷ്യയിൽ റെക്കോർഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ആഫ്രിക്ക: പശ്ചിമാഫ്രിക്കൻ റൂട്ടിൽ മാത്രം 1,200 മരണങ്ങൾ സ്ഥിരീകരിച്ചു.
യുദ്ധം, കാലാവസ്ഥാ വ്യതിയാനം, രാജ്യങ്ങളുടെ കുടിയേറ്റ നയങ്ങളിലെ മാറ്റം എന്നിവ കാരണം ആളുകൾ കൂടുതൽ അപകടകരമായ പുതിയ പാതകൾ തേടുകയാണെന്ന് ഐഒഎം ഡയറക്ടർ ജനറൽ ആമി പോപ്പ് പറഞ്ഞു. ഈ ദുരന്തങ്ങൾ തടയുന്നതിൽ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടുവെന്ന് ഐഒഎം പ്രതിനിധി മരിയ മൊയ്ത പറഞ്ഞു.
