വാഷിങ്ടൺ: ഇറാൻ ഭരണകൂടം ആഭ്യന്തരമായി വൻ തകർച്ച നേരിടുകയാണെന്നും സൈനിക നീക്കം താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന പാകിസ്ഥാന്റെ അഭ്യർത്ഥന അമേരിക്ക അംഗീകരിച്ചതായും പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. ഇറാനിലെ നിലവിലെ ഭരണസംവിധാനം ശിഥിലമായിരിക്കുകയാണെന്നും പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവർ നടത്തിയ അഭ്യർത്ഥന പരിഗണിച്ച് ഇറാന്റെ നേതാക്കൾ ഏകീകൃതമായ ഒരു നിർദ്ദേശം മുന്നോട്ടുവെക്കുന്നത് വരെ ആക്രമണം നിർത്തിവയ്ക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.

ഇറാനെതിരെയുള്ള ഉപരോധം ശക്തമായി തുടരാൻ അമേരിക്കൻ സൈന്യത്തിന് ട്രംപ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഏത് സാഹചര്യത്തെയും നേരിടാൻ സൈന്യം സജ്ജമായി തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇറാന്റെ ഭാഗത്തുനിന്നുള്ള നിർദ്ദേശങ്ങൾ ലഭിക്കുകയും ചർച്ചകൾ പൂർത്തിയാവുകയും ചെയ്യുന്നത് വരെ വെടിനിർത്തൽ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.ലോകം അതീവ ജാഗ്രതയോടെ വീക്ഷിക്കുന്ന ഈ നയതന്ത്ര നീക്കം മേഖലയിലെ സംഘർഷാവസ്ഥയ്ക്ക് താൽക്കാലിക ആശ്വാസം നൽകുന്നതാണ്.
