വിനിപെഗ്: വിനിപെഗിൽ നാല് സ്ഥലങ്ങളിൽ അഞ്ചാംപനി പടരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി മാനിറ്റോബ ആരോഗ്യവകുപ്പ്. നിശ്ചിത സമയങ്ങളിൽ ഈ സ്ഥലങ്ങൾ സന്ദർശിച്ചവർ രോഗലക്ഷണങ്ങൾ നിരീക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു. ഏപ്രിൽ 16-ന് രാവിലെ 7:30 മുതൽ 10 മണി വരെ വിനിപെഗ് ട്രാൻസിറ്റ് റൂട്ട് ഡി 16-ൽ യാത്ര ചെയ്തവർക്കും, രാവിലെ 8 മണി മുതൽ 10:30 വരെ റൂട്ട് എഫ് 7-ൽ യാത്ര ചെയ്തവർക്കും അഞ്ചാംപനി ബാധിക്കാൻ സാധ്യതയുണ്ട്. കൂടാതെ അന്ന് രാവിലെ 8:30 മുതൽ വൈകുന്നേരം 6 മണി വരെ വിക്ടർ വയാറ്റ് സ്കൂളിലും, വൈകുന്നേരം 4 മണി മുതൽ 8:30 വരെ ടീൻ സ്റ്റോപ്പ് ജുനൈസിലും ഉണ്ടായിരുന്നവർ മെയ് 7 വരെ കർശനമായ ആരോഗ്യ നിരീക്ഷണം നടത്തേണ്ടതാണ്.

സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നും കൂടുതൽ സ്ഥലങ്ങളിൽ സമ്പർക്ക സാധ്യതയുണ്ടെങ്കിൽ അത് പിന്നീട് അറിയിക്കുമെന്നും പ്രവിശ്യാ ഭരണകൂടം വ്യക്തമാക്കി. സമ്പർക്കമുണ്ടാകാൻ സാധ്യതയുള്ളവർ തങ്ങളുടെ വാക്സിനേഷൻ രേഖകൾ പരിശോധിച്ച് മീസിൽസ് വാക്സിൻ (MMR അല്ലെങ്കിൽ MMRV) കൃത്യമായി എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. വാക്സിൻ എടുക്കാത്തവർ ഉടൻ തന്നെ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കണമെന്നും മറ്റുള്ളവരുമായുള്ള സമ്പർക്കം കുറയ്ക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
രോഗബാധയുണ്ടായാൽ സമ്പർക്കം കഴിഞ്ഞ് സാധാരണയായി 7 മുതൽ 21 ദിവസങ്ങൾക്കുള്ളിലാണ് ലക്ഷണങ്ങൾ പ്രകടമാകുന്നത്. പനി, മൂക്കൊലിപ്പ്, കണ്ണുകൾക്ക് ചുവപ്പ് നിറം എന്നീ ലക്ഷണങ്ങളോടെയാണ് അഞ്ചാംപനി ആരംഭിക്കുന്നത്. വായയുടെ ഉള്ളിൽ വെളുത്ത പാടുകളും ഉണ്ടാകാം. പ്രാരംഭ ലക്ഷണങ്ങളെ തുടർന്ന്, മുഖത്ത് സാധാരണയായി ചുവന്ന പാടുകളുള്ള ഒരു ചുണങ്ങു പ്രത്യക്ഷപ്പെടുകയും ശരീരത്തിലുടനീളം പടരുകയും ചെയ്യും.
