ടൊറന്റോ: ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അമേരിക്കൻ എയർലൈൻസിന്റെ പ്രാദേശിക വിമാനവും എയർ കാനഡ എക്സ്പ്രസ് വിമാനവുമാണ് ആകാശത്ത് വെച്ച് ഏതാനും നൂറ് അടി മാത്രം അകലത്തിൽ മുഖാമുഖം വന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30-ഓടെ നടന്ന സംഭവത്തിൽ, അമേരിക്കൻ എയർലൈൻസിനായി സർവീസ് നടത്തുന്ന റിപ്പബ്ലിക് എയർവേസ് വിമാനം അതിന്റെ നിശ്ചിത പാതയിൽ നിന്ന് മാറി സഞ്ചരിച്ചതാണ് അപകടസാഹചര്യമുണ്ടാക്കിയത്.

ഈ സമയം സമാന്തര റൺവേയിൽ ഇറങ്ങാൻ അനുമതി ലഭിച്ചിരുന്ന എയർ കാനഡ എക്സ്പ്രസ് വിമാനത്തിന് നേരെ അമേരിക്കൻ വിമാനം നീങ്ങിയതോടെ എയർ ട്രാഫിക് കൺട്രോളർമാർ അടിയന്തര നിർദ്ദേശം നൽകുകയായിരുന്നു. എയർ കാനഡ വിമാനത്തോട് ഉടൻ തന്നെ 3,000 അടി ഉയരത്തിലേക്ക് പറന്നുയരാൻ കൺട്രോളർമാർ ആവശ്യപ്പെട്ടു. ഇരു വിമാനങ്ങളിലെയും കൊളീഷൻ വാണിംഗ് സംവിധാനങ്ങൾ അപകടസൂചന നൽകിയതോടെ പൈലറ്റുമാർ ലാൻഡിംഗ് ഒഴിവാക്കുകയായിരുന്നു.
വിമാനങ്ങൾ തമ്മിൽ ലംബമായി വെറും 350 അടി അകലവും തിരശ്ചീനമായി ഒരു കിലോമീറ്ററിൽ താഴെ ദൂരവും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. ആകാശത്ത് വെച്ച് നിയന്ത്രണം വീണ്ടെടുത്ത ഇരു വിമാനങ്ങളും പിന്നീട് സുരക്ഷിതമായി ലാൻഡ് ചെയ്തു. യുഎസ് ഏവിയേഷൻ വിഭാഗം സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
