തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടന സ്ഥലത്ത് നടത്തിയ സംയുക്ത പരിശോധനയില്‍ നാല് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി. പത്ത് മൊബൈല്‍ ഫോണ്‍ അവശിഷ്ടങ്ങളും സ്ഫോടനസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. സ്ഫോടന സമയത്ത് 37 പേര് സ്ഥലത്തുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്നും, തിരിച്ചറിയാത്ത ഒരു മൃതദേഹം ഉള്‍പ്പെടെ നാലുപേരെ ഇനി കണ്ടെത്താനുണ്ടെന്നും സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ് അറിയിച്ചു.
സംഭവസ്ഥലത്തുനിന്നും 200 മുതല്‍ 300 കിലോ വരെ സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തു. ഇവ ഇന്ന് തന്നെ സുരക്ഷിതമായി നീക്കം ചെയ്യും. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായുള്ള ഡിഎന്‍എ പരിശോധനാ ഫലം ഒരാഴ്ചയ്ക്കകം ലഭ്യമാകും. അപകടത്തില്‍ പരിക്കേറ്റ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ കഴിയുന്ന 10 പേരില്‍ നാലുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ലൈസന്‍സിയായ സതീഷ് മുണ്ടത്തിക്കോട് വെന്റിലേറ്ററിലാണ്. കഴിഞ്ഞ ദിവസം പരിക്കേറ്റ ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീണ്‍ മരണപ്പെട്ടിരുന്നു.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാനാണ് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളുടെ തീരുമാനം. പൂരം വെറും ആചാരമായി മാത്രം നടത്താനാണ് നീക്കം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ മന്ത്രിമാരുടെയും ദേവസ്വം പ്രതിനിധികളുടെയും നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ഇന്ന് നിര്‍ണ്ണായക യോഗം ചേരും.
