അങ്കമാലി: കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്ര ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് ഒരാൾ മരിച്ചു. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവർ പത്തനംതിട്ട സ്വദേശി വിഷ്ണുവാണ് മരിച്ചത്. രണ്ടാം പാപ്പാൻ പ്രദീപിന് ഗുരുതരമായി പരിക്കേറ്റു.
ഇന്ന് രാവിലെ ആനയെ കുളിപ്പിക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ‘മയ്യനാട് പാർത്ഥസാരഥി’ എന്ന ആന വിരണ്ടത്. തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ വിഷ്ണുവിനെ ആന ചവിട്ടുകയായിരുന്നു.

പരിക്കേറ്റ പാപ്പാൻ പ്രദീപിനെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണിക്കൂറുകളോളം പ്രദേശത്ത് പരിഭ്രാന്തി പരത്തിയ ആന, സമീപത്തുണ്ടായിരുന്ന കാർ, പിക്കപ്പ് വാൻ, സ്കൂട്ടറുകൾ എന്നിവ തകർത്തു. വാഹനങ്ങൾ കുത്തിമറിച്ചും ഇടഞ്ഞോടിയും വലിയ നാശനഷ്ടങ്ങളാണ് ആന വരുത്തിയത്.
മലയാറ്റൂരിൽ നിന്നുള്ള ആർ.ആർ.ടി (RRT) സംഘം സ്ഥലത്തെത്തി ആനയെ മയക്കുവെടി വെച്ചതോടെയാണ് വലിയൊരു അപകടം ഒഴിവായതും ആനയെ തളയ്ക്കാനായതും. നിലവിൽ സാഹചര്യം നിയന്ത്രണവിധേയമാണ്.
