ഓട്ടവ: ഇറാൻ യുദ്ധത്തിൽ അമേരിക്കയ്ക്ക് കാനഡ നൽകിയിരുന്ന ആദ്യകാല പിന്തുണയിൽ മാറ്റം വന്നതായി പ്രധാനമന്ത്രി മാർക്ക് കാർണി. തുടക്കത്തിൽ വാഷിങ്ടണിന്റെ നീക്കങ്ങളെ പിന്തുണച്ചിരുന്നെങ്കിലും, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ യുദ്ധലക്ഷ്യങ്ങൾ പിന്നീട് മാറിമറിഞ്ഞതാണ് കാനഡയെ പുനർചിന്തയ്ക്ക് പ്രേരിപ്പിച്ചതെന്ന് അദ്ദേഹം ‘ദി കനേഡിയൻ പ്രസിന്’ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. യുദ്ധം തുടങ്ങിയ സമയത്ത് ഉണ്ടായിരുന്ന വ്യക്തത പിന്നീട് ഇല്ലാതായെന്നും ലക്ഷ്യങ്ങൾ കാലാനുസൃതമായി പരിണമിച്ചതായും കാർണി ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചപ്പോൾ നിരുപാധിക പിന്തുണ പ്രഖ്യാപിച്ച കാർണി, ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ തന്റെ നിലപാട് തിരുത്തിയിരുന്നു. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചേക്കാവുന്ന ഇത്തരമൊരു നീക്കത്തിൽ ഐക്യരാഷ്ട്രസഭയുമായി അമേരിക്ക കൂടിയാലോചന നടത്താത്തതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. എന്നാൽ, ലോകത്തെ ഏറ്റവും വലിയ ഭീകരവാദ കയറ്റുമതിക്കാരായ ഇറാൻ ആണവായുധങ്ങൾ കൈക്കലാക്കുന്നത് തടയണമെന്ന കാര്യത്തിൽ കാനഡയ്ക്ക് ഇപ്പോഴും മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാർണിയുടെ ഈ നിലപാട് മാറ്റം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.

നിലവിൽ യുദ്ധത്തിൽ നിന്ന് വിട്ടുനിൽക്കുന്ന കാനഡ, മേഖലയിൽ സുസ്ഥിരമായ ഒരു വെടിനിർത്തൽ ഉണ്ടായാൽ മാത്രമേ സമാധാന പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയുള്ളൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അർമേനിയയിൽ നടക്കുന്ന യൂറോപ്യൻ പൊളിറ്റിക്കൽ കമ്മ്യൂണിറ്റി ഉച്ചകോടിയിൽ മാർക്ക് കാർണി പങ്കെടുക്കുന്നുണ്ട്. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നാൽ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനാവശ്യമായ സഹായങ്ങൾ നൽകുന്നതിനെക്കുറിച്ച് മറ്റ് ലോകനേതാക്കളുമായി അദ്ദേഹം ചർച്ച നടത്തും. അമേരിക്ക വെടിനിർത്തൽ പ്രഖ്യാപിച്ചുവെങ്കിലും അത് ഇതുവരെ പ്രായോഗികമായിട്ടില്ലെന്നാണ് കാനഡയുടെ വിലയിരുത്തൽ.
