കൊളംബോ: ശ്രീലങ്ക കേന്ദ്രീകരിച്ച് നടന്നുവന്ന അന്താരാഷ്ട്ര ഓൺലൈൻ തട്ടിപ്പ് ശൃംഖലകൾക്കെതിരെ പോലീസ് നടത്തിയ വ്യാപക റെയ്ഡിൽ 130-ലധികം വിദേശികൾ അറസ്റ്റിലായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കൊളംബോയുടെ വിവിധ പ്രാന്തപ്രദേശങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. ശനിയാഴ്ച തലങ്കമയിൽ നടന്ന റെയ്ഡിൽ 37 ചൈനീസ് പൗരന്മാരെ അറസ്റ്റ് ചെയ്തു. ഇവരിൽ പലർക്കും മതിയായ വിസയോ പാസ്പോർട്ടോ ഉണ്ടായിരുന്നില്ല.
ഞായറാഴ്ച രാജഗിരിയയിലെ ഒരു അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിൽ നൂറിലധികം പേർ പിടിയിലായി. ചൈന, വിയറ്റ്നാം, മലേഷ്യ, ഫിലിപ്പീൻസ്, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവർ. കമ്പ്യൂട്ടർ കുറ്റകൃത്യ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഹാക്കിംഗ്, ഡാറ്റ ദുരുപയോഗം, സാമ്പത്തിക തട്ടിപ്പ് എന്നിവയാണ് ഇവർക്കെതിരെയുള്ള പ്രധാന ആരോപണങ്ങൾ.
വാടകയ്ക്ക് എടുത്ത അപ്പാർട്ട്മെന്റുകൾ കേന്ദ്രീകരിച്ച് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയാണ് ഇവർ പ്രവർത്തിച്ചിരുന്നത്. വിദേശ രാജ്യങ്ങളിലുള്ളവരെ ലക്ഷ്യമിട്ടാണ് ഈ തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

ശ്രീലങ്കയിലെ വിസ ലഭിക്കാനുള്ള എളുപ്പവും മികച്ച ഇന്റർനെറ്റ് സൗകര്യവുമാണ് ഇത്തരം അന്താരാഷ്ട്ര കുറ്റവാളി സംഘങ്ങൾ രാജ്യം താവളമാക്കാൻ കാരണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഏപ്രിലിലും സമാനമായ രീതിയിൽ 150-ഓളം വിദേശികളെ ചിലാവ് സിറ്റിയിൽ നിന്ന് പോലീസ് പിടികൂടിയിരുന്നു.
