ഹാലിഫാക്സ്: നഗരത്തിലെ വിവിധയിടങ്ങളിൽ വാടകവീടുകളിലെ അതിശക്തമായ പാറ്റ, എലി ശല്യത്തിനെതിരെയും ഉടമകളുടെ അവഗണനയ്ക്കെതിരെയും പ്രതിഷേധവുമായി തെരുവിലിറങ്ങി വാടകക്കാർ. ഹൗസിങ് അഡ്വക്കസി ഗ്രൂപ്പായ ‘അക്കോണിന്റെ’ (ACORN) നേതൃത്വത്തിൽ സ്‌പ്രൈഫീൽഡിലായിരുന്നു പ്രതിഷേധ റാലി സംഘടിപ്പിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത വീടുകൾക്ക് ഉയർന്ന വാടക നൽകേണ്ടി വരുന്നതും ഉടമകൾ അറ്റകുറ്റപ്പണികൾ നടത്താൻ തയ്യാറാകാത്തതുമാണ് താമസക്കാരെ പ്രക്ഷോഭത്തിന് പ്രേരിപ്പിച്ചത്.
നിരവധി പ്രദേശവാസികൾ തങ്ങളുടെ വീട്ടിലെ അടുക്കളയിലും ഭക്ഷണപ്പൊതികൾക്കുള്ളിലും പാറ്റകൾ നിറഞ്ഞിരിക്കുകയാണെന്നും രാത്രിയിൽ എലികളുടെ ശല്യം കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്നും പരാതിപ്പെട്ടു. വീടിനുള്ളിൽ എലിവിസർജ്യം നിറഞ്ഞത് ശ്വസനതടസ്സത്തിന് കാരണമാകുന്നുണ്ടെന്നും, ഉടമകളെയും സൂപ്പർവൈസറെയും വിവരമറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും ഇവർ പറഞ്ഞു.

താമസക്കാരെ ബുദ്ധിമുട്ടിച്ച് ഒഴുപ്പിക്കാനും പിന്നീട് വീടുകൾ പുതുക്കിപ്പണിത് ഉയർന്ന വാടകയ്ക്ക് പുതിയ ആളുകൾക്ക് നൽകാനുമാണ് ഉടമകൾ ഇത്തരത്തിൽ മനഃപൂർവ്വം അവഗണന കാട്ടുന്നതെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. താങ്ങാനാവുന്ന വാടകയ്ക്ക് മറ്റ് വീടുകൾ ലഭ്യമല്ലാത്തതിനാലാണ് പലരും ഇത്തരം നരകതുല്യമായ സാഹചര്യങ്ങളിൽ കഴിയുന്നത്. മുനിസിപ്പാലിറ്റി ഇടപെട്ട് പ്രോപ്പർട്ടി ബൈലോകൾ കർശനമായി നടപ്പിലാക്കണമെന്നും വീഴ്ച വരുത്തുന്ന ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ‘അക്കോൺ’ പ്രതിനിധികൾ ആവശ്യപ്പെട്ടു.
