ന്യൂയോര്‍ക്ക്: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂനെ അമേരിക്കയില്‍ വെച്ച് വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പ്രതിയായ നിഖില്‍ ഗുപ്ത ന്യൂയോര്‍ക്ക് കോടതിയില്‍ കുറ്റസമ്മതം നടത്തി. കൊലപാതകത്തിനായുള്ള ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ ഗുരുതരമായ കുറ്റങ്ങളാണ് അദ്ദേഹം സമ്മതിച്ചത്. ഫെബ്രുവരി പതിമൂന്നിന് നടന്ന കോടതി നടപടികളിലാണ് ഗുപ്ത കുറ്റം സമ്മതിച്ചതായി അറിയിച്ചത്. ഇതോടെ കേസില്‍ ശിക്ഷാ കാലാവധി കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ പ്രതിഭാഗം ഊര്‍ജിതമാക്കി.
പരമാവധി 40 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് നിഖില്‍ ഗുപ്തയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. മെയ് 29-ന് ജഡ്ജി വിക്ടര്‍ മറെറോ ഗുപ്തയുടെ ശിക്ഷ വിധിക്കും. ഇതിന്റെ ഭാഗമായി തന്റെ പക്കല്‍ നിന്നും കണ്ടെടുത്ത 15,000 ഡോളറും രണ്ട് മൊബൈല്‍ ഫോണുകളും അമേരിക്കന്‍ സര്‍ക്കാരിന് വിട്ടുനല്‍കാന്‍ അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. ശിക്ഷയില്‍ പരമാവധി ഇളവ് നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഇസബെല്ല കിര്‍ഷ്നര്‍, ബ്രയാന്‍ ഡേവിഡ് ലിന്‍ഡര്‍ എന്നീ പ്രമുഖ ക്രിമിനല്‍ അഭിഭാഷകരെയാണ് പ്രതിഭാഗം നിയമിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ഗവണ്മെന്റ് ഉദ്യോഗസ്ഥനായ വികാഷ് യാദവ് എന്ന വ്യക്തിയുമായി ചേര്‍ന്നാണ് ഗുപ്ത വധശ്രമത്തിന് ഗൂഢാലോചന നടത്തിയതെന്നാണ് അമേരിക്കന്‍ പ്രോസിക്യൂഷന്റെ പ്രധാന ആരോപണം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ഈ കേസ് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. കുറ്റസമ്മതം നടത്തിയ സാഹചര്യത്തില്‍ കോടതി വിധിക്കുന്ന ശിക്ഷാ കാലാവധി എന്തായിരിക്കുമെന്നാണ് ഇപ്പോള്‍ രാജ്യാന്തര സമൂഹം ഉറ്റുനോക്കുന്നത്.
