ടൊറൻ്റോ: ഒന്റാരിയോ പ്രവിശ്യയിലെ സ്കൂളുകളിൽ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളെ സഹായിക്കാൻ ആവശ്യത്തിന് ജീവനക്കാരില്ലെന്ന് ഓഡിറ്റർ ജനറലിന്റെ കണ്ടെത്തൽ. വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് എഡ്യുക്കേഷണൽ അസിസ്റ്റൻ്റ്സിൻ്റെ എണ്ണത്തിൽ വർധനവ് ഉണ്ടാകാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി ഓഡിറ്റർ ജനറൽ ഷെല്ലി സ്പെൻസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
2019-20 മുതൽ 2023-24 വരെയുള്ള കാലയളവിൽ സർക്കാർ ധനസഹായം 15 ശതമാനം വർധിച്ചപ്പോൾ, സ്കൂൾ ബോർഡുകളുടെ ചെലവ് 19 ശതമാനമായാണ് ഉയർന്നത്. ഒരു ബോർഡിലെ പകുതിയോളം പ്രൈമറി സ്കൂളുകളിലും ആവശ്യത്തിന് വിദ്യാഭ്യാസ സഹായികളില്ല. പലയിടത്തും ഒരു സഹായിക്ക് ഒൻപത് കുട്ടികളെ വരെ നോക്കേണ്ടി വരുന്ന അവസ്ഥയാണ്. മറ്റ് അധ്യാപകരെ അപേക്ഷിച്ച് വിദ്യാഭ്യാസ ഇവർക്കിടയിൽ അവധി എടുക്കുന്നവരുടെ നിരക്ക് വളരെ കൂടുതലാണ് (18%). ജോലിഭാരവും ശാരീരികമായ വെല്ലുവിളികളും കാരണമുണ്ടാകുന്ന കടുത്ത മാനസിക സമ്മർദ്ദമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഒരാൾ അവധി എടുത്താൽ പകരം നിയമിക്കാൻ യോഗ്യരായ ആളുകളെ ലഭിക്കാത്തത് വലിയൊരു പ്രതിസന്ധിയാണ്. പല സ്കൂൾ ബോർഡുകളിലും ഇത്തരം ഒഴിവുകൾ 49 മുതൽ 72 ശതമാനം വരെ സമയത്തും നികത്തപ്പെടാതെ കിടക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ കൂടുതൽ സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ആവശ്യത്തിന് ജീവനക്കാരില്ലാത്തത് കുട്ടികളുടെ സുരക്ഷയെയും പഠനത്തെയും ബാധിക്കുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. സഹായമില്ലാതെ വരുമ്പോൾ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ക്ലാസ് മുറിയിലെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ സാധിക്കാതെ വരുന്നു. പീൽ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ്, ടൊറന്റോ കാത്തലിക് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ്, അപ്പർ കാനഡ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും ഈ ഓഡിറ്റ് നടത്തിയത്.
