ടൊറന്റോ: ഫിഫ ലോകകപ്പിനായി ടൊറന്റോയിലെത്തുന്ന ഫുട്ബോൾ ആരാധകർക്ക് തടസ്സമില്ലാത്ത ഇന്റർനെറ്റ് സേവനം ഉറപ്പാക്കാൻ 22 മില്യൺ ഡോളർ ചിലവിൽ 5G+ നെറ്റ്വർക്ക് നവീകരിച്ച് റോജേഴ്സ് കമ്മ്യൂണിക്കേഷൻസ്. ബിഎംഒ ഫീൽഡ് സ്റ്റേഡിയം, പിയേഴ്സൺ എയർപോർട്ട്, യൂണിയൻ സ്റ്റേഷൻ തുടങ്ങിയ പ്രധാന ഇടങ്ങളിലെല്ലാം ഈ പുതിയ സംവിധാനം ലഭ്യമാകും. ഏകദേശം 40,000 മണിക്കൂർ എടുത്താണ് കമ്പനി ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നഗരത്തിൽ ഒരുക്കിയത്.
സ്റ്റേഡിയത്തിനകത്ത് മാത്രം 16 പുതിയ സെൽ ടവറുകൾക്ക് തുല്യമായ കരുത്താണ് നെറ്റ്വർക്കിന് നൽകിയിരിക്കുന്നത്. പതിനായിരക്കണക്കിന് ആളുകൾ ഒരേസമയം ഇന്റർനെറ്റ് ഉപയോഗിച്ചാലും വേഗത കുറയാത്ത വിധത്തിൽ സ്പെക്ട്രം വർദ്ധിപ്പിച്ചു. കൂടാതെ, തിരക്ക് കൂടുതലുള്ള സ്ഥലങ്ങളിൽ നെറ്റ്വർക്ക് കവറേജ് ഉറപ്പാക്കാൻ സഞ്ചരിക്കുന്ന മൊബൈൽ ടവറുകളും നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്.

കാനഡ, അമേരിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങൾ ചേർന്ന് നടത്തുന്ന 2026-ലെ ലോകകപ്പിൽ ആറ് മത്സരങ്ങൾക്കാണ് ടൊറന്റോ വേദിയാകുന്നത്. ലോകകപ്പ് കഴിഞ്ഞാലും ഈ നവീകരണങ്ങൾ ടൊറന്റോയിലെ ജനങ്ങൾക്ക് സ്ഥിരമായി മികച്ച 5G സേവനം നൽകാൻ സഹായിക്കുമെന്ന് റോജേഴ്സ് അറിയിച്ചു. ടൊറന്റോയ്ക്ക് പുറമെ വൻകൂവർ നഗരത്തിലും സമാനമായ രീതിയിൽ നെറ്റ്വർക്ക് ശക്തമാക്കാൻ കമ്പനി നിക്ഷേപം നടത്തുന്നുണ്ട്.
