വിനിപെഗ്: കുട്ടികൾക്ക് സോഷ്യൽ മീഡിയയും എഐ (AI) ചാറ്റ്‌ബോട്ടുകളും നിരോധിക്കാനുള്ള മാനിറ്റോബയുടെ പുതിയ നിയമം വരുന്നതോടെ, സ്കൂളുകളിൽ അധ്യാപകർ യൂട്യൂബ് ഉപയോഗിക്കുന്നതിനും വിലക്ക് വീണേക്കും. കുട്ടികൾക്കായുള്ള ‘യൂട്യൂബ് കിഡ്‌സ്’ ആപ്പിൽ പോലും കുട്ടികളെ അടിമപ്പെടുത്തുന്ന ഫീച്ചറുകൾ ഉള്ളതിനാലാണ് ഈ തീരുമാനം. ഇത്തരം ഫീച്ചറുകൾ പൂർണ്ണമായി ഒഴിവാക്കിയാൽ മാത്രമേ ഇനി സ്കൂളുകളിൽ യൂട്യൂബ് അനുവദിക്കൂ എന്ന് പ്രവിശ്യാ പ്രീമിയർ വാബ് കിന്യൂ ശനിയാഴ്ച പറഞ്ഞു.
കുട്ടികൾക്കായി സോഷ്യൽ മീഡിയ നിരോധിക്കുന്ന കാനഡയിലെ ആദ്യ പ്രവിശ്യയാണ് മാനിറ്റോബ. കഴിഞ്ഞ മാസം പ്രഖ്യാപിച്ച ഈ നിയമം ആദ്യ ഘട്ടത്തിൽ സ്കൂളുകളിലായിരിക്കും നടപ്പിലാക്കുക. സമാനമായ രീതിയിൽ രാജ്യവ്യാപകമായി 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയും എഐ ചാറ്റ്‌ബോട്ടുകളും നിരോധിക്കുന്ന കാര്യം കാനഡയിലെ കേന്ദ്ര സർക്കാരും ഇപ്പോൾ ഗൗരവമായി ആലോചിക്കുന്നുണ്ട്.

എന്നാൽ വെറുമൊരു നിരോധനം കൊണ്ട് മാത്രം കുട്ടികളെ സോഷ്യൽ മീഡിയയിൽ നിന്ന് തടയാനാകില്ലെന്നും, പ്രായം പരിശോധിക്കാനുള്ള സാങ്കേതികവിദ്യയ്ക്ക് പരിമിതികളുണ്ടെന്നും ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ ‘മെറ്റാ’ പ്രതികരിച്ചു. എന്നാൽ പ്രായം പരിശോധിക്കുന്നതിന്റെ മറവിൽ കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ വൻകിട ടെക് കമ്പനികൾക്ക് ചോർത്തി നൽകാൻ അനുവദിക്കില്ലെന്നും, വൻകിട മുതലാളിമാർക്ക് ലാഭമുണ്ടാക്കാൻ കുട്ടികളുടെ കുട്ടിക്കാലം വിട്ടുകൊടുക്കില്ലെന്നും പ്രീമിയർ വാബ് കിന്യൂ വ്യക്തമാക്കി.
