വാഷിങ്ടൺ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ISIS) രണ്ടാം കമാൻഡർ അബു-ബിലാൽ അൽ-മൈനുക്കിയെ വധിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയും നൈജീരിയൻ സേനയും സംയുക്തമായി നടത്തിയ അതീവ സങ്കീർണ്ണമായ സൈനിക നീക്കത്തിലൂടെയാണ് ഇയാളെ ഇല്ലാതാക്കിയത്. ആഫ്രിക്കയിൽ നിന്നുള്ള പ്രാദേശിക ചാരന്മാരിൽ നിന്ന് ലഭിച്ച കൃത്യമായ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തന്റെ നിർദ്ദേശപ്രകാരമാണ് ഈ ദൗത്യം കുറ്റമറ്റ രീതിയിൽ നടപ്പിലാക്കിയതെന്ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വ്യക്തമാക്കി.
അബുബക്കർ മുഹമ്മദ് അൽ-മൈനുകി എന്നും അറിയപ്പെടുന്ന ഇയാൾ ഇസ്‌ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസിന്റെ മുതിർന്ന കമാൻഡറായിരുന്നു. ഐഎസിന്റെ ആഗോള ഫണ്ടിംഗ് ഏകോപിപ്പിക്കുന്നതിലും അന്താരാഷ്ട്ര ഭീകര സെല്ലുകൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതിലും പ്രധാന പങ്കുവഹിച്ചിരുന്ന ഇയാളെ 2023 ജൂണിൽ അമേരിക്ക ‘ആഗോള ഭീകരനായി’ പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ മരണത്തോടെ ഐഎസിന്റെ ആഗോള പ്രവർത്തനങ്ങൾക്ക് വലിയ തിരിച്ചടി നേരിട്ടതായും ഭീകരസംഘടനയുടെ സ്വാധീനം വളരെയധികം ചുരുങ്ങിയതായും വിലയിരുത്തപ്പെടുന്നു.

ആഫ്രിക്കയിലെ സഹേൽ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അൽ-മിനുക്കി ഇനി ജനങ്ങളെ ഭയപ്പെടുത്തുകയോ അമേരിക്കക്കാരെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയോ ഇല്ലെന്ന് ട്രംപ് കൂട്ടിച്ചേർത്തു. നൈജീരിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർക്ക് നേരെ ട്രംപ് ഭരണകൂടം നടത്തുന്ന ആദ്യത്തെ മാരകമായ ആക്രമണമല്ല ഇത്. കഴിഞ്ഞ വർഷവും വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഭീകര ക്യാമ്പുകൾ ലക്ഷ്യമാക്കി അമേരിക്ക ശക്തമായ സൈനിക ആക്രമണം നടത്തിയിരുന്നു. പുതിയ പ്രഖ്യാപനത്തോട് ഐസിസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
