Monday, May 18, 2026

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു; വിലവര്‍ധന ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ

ന്യൂഡല്‍ഹി: സാധാരണക്കാരന്റെ കുടുംബബജറ്റ് പൂര്‍ണ്ണമായും തകിടംമറിച്ചുകൊണ്ട് രാജ്യത്ത് വീണ്ടും ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 86 പൈസയും ഡീസല്‍ ലിറ്ററിന് 83 പൈസയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വ്യതിയാനങ്ങള്‍ കണക്കിലെടുത്താണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ വില പുതുക്കി നിശ്ചയിച്ചത്. പരിഷ്‌കരിച്ച പുതിയ നിരക്കുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം പെട്രോള്‍ ലിറ്ററിന് മൂന്ന് രൂപയോളം വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജനങ്ങള്‍ക്ക് കനത്ത പ്രഹരമേകിക്കൊണ്ട് വീണ്ടും വില കൂട്ടിയുള്ള പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടിയാണ് ഈ നടപടിയെങ്കിലും, തുടര്‍ച്ചയായ വിലവര്‍ധനവ് ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന അടിസ്ഥാന വിലയ്ക്ക് പുറമെ, പ്രാദേശിക നികുതികള്‍ (വാറ്റ്) കൂടി ചേരുന്നതോടെ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത നിരക്കുകളിലാകും ഇന്ധനം വില്‍ക്കപ്പെടുക. ഒരാഴ്ചയ്ക്കുള്ളില്‍ വരുത്തിയ ഈ വന്‍ വര്‍ധനവ് ചരക്കുകൂലി വര്‍ധിക്കുന്നതിനും അതുവഴി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകുമെന്ന ആശങ്കയിലാണ് പൊതുജനം. അടിക്കടിയുണ്ടാകുന്ന ഇന്ധനവില വര്‍ധനവിനെതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇതിനകം തന്നെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!