റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും. പെരുന്നാള്‍ അവധിക്ക് മുമ്പായി പുറത്തിറങ്ങല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് കുടുംബത്തിന്റെയും നിയമ സഹായ സമിതിയുടെയും നീക്കം. അബ്ദുൽ റഹീമിന്‍റെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.

2006 നവംബറിലാണ് സൗദി ബാലന്‍ അനസ് അല്‍ ഫായിസിന്റെ കൊലപാതകക്കേസില്‍ അബ്ദുല്‍ റഹീം അറസ്റ്റിലാകുന്നത്. 2012 ലാണ് വധശിക്ഷ വിധിച്ചത്. പിന്നീട് ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) മോചനദ്രവ്യമായി കുടുംബത്തിന് നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ അബ്ദുല്‍ റഹീമിന്റെ വധശിക്ഷ ഒഴിവാക്കിയിരുന്നു. മറ്റ് വകുപ്പുകളിൽ 20 വർഷം തടവായിരുന്നു ശിക്ഷാവിധി. ആ ശിക്ഷാവിധിയാണ് ഇന്ന് അവസാനിക്കുന്നത്. മോചനത്തിനുള്ള നടപടിക്രമങ്ങൾ പൂത്തിയായാൽ ആഭ്യന്തരമന്ത്രാലയം ഫൈനൽ എക്സിറ്റ് വീസ അനുവദിക്കുമെന്നാണ് സൂചന.
