ഓട്ടവ: ഇന്ധനവിലയിലുണ്ടായ വർധനയെത്തുടർന്ന് കാനഡയിലെ വാർഷിക പണപ്പെരുപ്പ നിരക്ക് ഏപ്രിൽ മാസത്തിൽ 2.8 ശതമാനമായി ഉയർന്നു. സ്റ്റാറ്റിസ്റ്റിക്സ് കാനഡ ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് നിരക്കുകൾ വ്യക്തമാക്കിയത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും വേഗമേറിയ വിലക്കയറ്റ നിരക്കാണിത്. മാർച്ച് മാസത്തിൽ 2.4 ശതമാനമുണ്ടായിരുന്ന പണപ്പെരുപ്പമാണ് ഏപ്രിലിൽ 2.8 ശതമാനത്തിലേക്ക് ഉയർന്നത്. 3 ശതമാനത്തിന് മുകളിലാകുമെന്ന് സാമ്പത്തിക വിദഗ്‌ദ്ഴധർ പ്രവചിച്ചിരുന്നെങ്കിലും, അതിലും കുറഞ്ഞ നിരക്കാണ് നിലവിലുള്ളത്. 2024 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കാണിത്. ഇറാനിൽ നടക്കുന്ന യുദ്ധം ആഗോളതലത്തിൽ എണ്ണക്കപ്പൽ ഗതാഗതത്തെ ബാധിച്ചതാണ് ഇന്ധനവില വർധിക്കാൻ പ്രധാന കാരണം. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തെ നിരക്കിനെ അപേക്ഷിച്ച് ഇത്തവണ പെട്രോൾ വിലയിൽ 28.6 ശതമാനത്തിന്റെ വർധനയാണുണ്ടായത്. ഏപ്രിൽ പകുതിയോടെ ഫെഡറൽ ഗവൺമെന്റ് ഇന്ധന എക്സൈസ് നികുതി താൽക്കാലികമായി നിർത്തലാക്കിയത് വിലക്കയറ്റം ഒരു പരിധി വരെ നിയന്ത്രിക്കാൻ സഹായിച്ചു.

മാർച്ചിൽ 0.4 ശതമാനം ഇടിവ് രേഖപ്പെടുത്തിയ വസ്ത്രങ്ങളുടെയും ചെരുപ്പുകളുടെയും വില ഏപ്രിലിൽ 2 ശതമാനം വർദ്ധിച്ചു. അതേ സമയം പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റത്തിൽ നേരിയ ആശ്വാസം അനുഭവപ്പെടുന്നുണ്ട്. കോഴിയിറച്ചി, പച്ചക്കറികൾ, കാപ്പി, ചായ എന്നിവയുടെ വില കുതിച്ചുയർന്നത് പിന്നീട് കുറഞ്ഞപ്പോൾ ഭക്ഷ്യ പണപ്പെരുപ്പം മാർച്ചിലെ 4 ശതമാനത്തിൽ നിന്ന് ഏപ്രിലിൽ 3.5 ശതമാനമായി കുറയുകയായിരുന്നു. ജൂൺ 10-ന് നടക്കുന്ന ബാങ്ക് ഓഫ് കാനഡയുടെ പലിശനിരക്ക് പ്രഖ്യാപനത്തിന് മുന്നോടിയായുള്ള അവസാന പണപ്പെരുപ്പ റിപ്പോർട്ടാണിത്. നിലവിൽ ബാങ്കിന്റെ പോളിസി നിരക്ക് 2.25 ശതമാനമായി തുടരുകയാണിപ്പോഴും. ഇന്ധനവില കൂടിയെങ്കിലും മറ്റ് പ്രധാന മേഖലകളിൽ വലിയ വിലക്കയറ്റം ഇല്ലാത്തതിനാൽ, ബാങ്ക് ഓഫ് കാനഡ 2026-ൽ പലിശനിരക്കിൽ മാറ്റം വരുത്താതെ നിലവിലുള്ള സ്ഥിതി തുടരാനാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ
