ലിസ്ബൺ: 2026 ഫുട്ബോൾ ലോകകപ്പിനുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. 27 അംഗ സ്ക്വാഡിനെയാണ് പരിശീലകൻ റൊബർട്ടോ മാർട്ടിനസ് പ്രഖ്യാപിച്ചത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം മുൻനിര ലീഗുകളിലെ ഒട്ടേറെ താരങ്ങളും ടീമിലുണ്ട്. ആറാം ലോകകപ്പിനാണ് ക്രിസ്റ്റ്യാനോ ബൂട്ടുകെട്ടുന്നത്. ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ, റൂബൻ നെവസ്, ഗോൺസാലോ റാമോസ് തുടങ്ങി സൂപ്പർ താരങ്ങളെയെല്ലാം ഉൾക്കൊള്ളിച്ചാണ് മാർട്ടിനസ് സ്ക്വാഡിനെ പ്രഖ്യാപിച്ചത്. അൽനസറിൽ ക്രിസ്റ്റ്യാനോയുടെ സഹതാരമായ ജാവോ ഫെലിക്സും ടീമിലുണ്ട്. മുന്നേറ്റ നിരയിൽ ഇവരെക്കൂടാതെ പെഡ്രോ നെറ്റോ, റാഫേൽ ലിയോ എന്നിവരാണ്. നെൽസൺ സെമെഡോ, ഡിയോഗോ ഡാലോ, റൂബൻ ഡയസ്, ജാവോ കാൻസലോ, ന്യൂനോ മെൻഡിസ് തുടങ്ങിയ പേരുകേട്ട പ്രതിരോധനിരയുമായാണ് പോർച്ചുഗീസ് സംഘം ലോകകപ്പിനെത്തുന്നത്. ഡിയോഗോ കോസ്റ്റ, റൂയി സിൽവ എന്നിവർ ഗോൾകീപ്പർമാരുടെ നിരയിലുണ്ട്. മുതിർന്ന താരങ്ങളടങ്ങിയ കരുത്തുറ്റ മധ്യനിരയും തയ്യാറായി.

നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ടീമിന്റെ കുന്തമുന. ലോകകപ്പോടെ കരിയറിന് വിരാമമിടാമെന്ന പ്രതീക്ഷയുമായാണ് റോണോ ലോകകപ്പിനെത്തുന്നത്. യൂറോ കപ്പും യുവേഫ നാഷൻസ് ലീഗ് കിരീടവും നേടിയിട്ടുണ്ടെങ്കിലും പോർച്ചുഗലിന് ഇതുവരെ ലോകകിരീടം നേടാനായിട്ടില്ല. ലോകകപ്പിൽ ഗ്രൂപ്പ് കെയിലാണ് പോർച്ചുഗൽ. കോംഗോ, ഉസ്ബക്കിസ്ഥാൻ, കൊളംബിയ ടീമുകളാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ജൂൺ 17 ന് കോംഗോയ്ക്കെതിരേയാണ് ആദ്യ മത്സരം.
