ഓട്ടവ: ഈ വേനൽക്കാലത്ത് നടക്കുന്ന ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിനായി കാനഡ 1 ബില്യൺ ഡോളർ ചെലവഴിക്കുമെന്ന് ഫെഡറൽ ബജറ്റ് വാച്ച്ഡോഗ്. വിവിധ തലങ്ങളിലുള്ള സർക്കാരുകൾ സംയുക്തമായാണ് ഈ തുക കണ്ടെത്തുന്നത്. ഇതിൽ ഫെഡറൽ സർക്കാരിന്റെ മാത്രം വിഹിതം 473 മില്യൺ ഡോളറാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കാനഡയിലെ പ്രധാന നഗരങ്ങളായ ടൊറന്റോ, വാൻകൂവർ എന്നിവിടങ്ങളിലായി ആകെ 13 മത്സരങ്ങളാണ് നടക്കുന്നത്. ഇതനുസരിച്ച് ഓരോ മത്സരത്തിനും ശരാശരി 82 മില്യൺ ഡോളറോളം ചെലവ് വരും. എന്നാൽ, മുൻപ് ലോകകപ്പിന് വേദിയായ മറ്റ് രാജ്യങ്ങൾ ചിലവഴിച്ച തുകയുമായി താരതമ്യം ചെയ്യുമ്പോൾ ഈ കണക്കുകൾ സമാനമായ നിരക്കിലാണെന്ന് പാർലമെന്ററി ബജറ്റ് ഓഫീസർ ചൂണ്ടിക്കാണിച്ചു.

ടൂർണമെന്റിന്റെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിനായി മുൻപ് പ്രഖ്യാപിച്ച ഫണ്ടിന് പുറമെ 145 മില്യൺ ഡോളർ കൂടി അധികമായി നീക്കിവെച്ചതായി കഴിഞ്ഞ ഏപ്രിലിൽ ഫെഡറൽ സർക്കാർ അറിയിച്ചിരുന്നു. വിവിധ നിയമപാലക ഏജൻസികളുടെ വിഭവസമാഹരണത്തിനായാണ് ഈ തുക ഉപയോഗിക്കുക. വരാനിരിക്കുന്ന ജൂൺ, ജൂലൈ മാസങ്ങളിലായി അമേരിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് കാനഡയും ഈ അന്താരാഷ്ട്ര കായികമാമാങ്കത്തിന് സംയുക്തമായി ആതിഥേയത്വം വഹിക്കുന്നത്.
