എഡ്മിന്റൻ: പ്രീമിയർ ഡാനിയേൽ സ്മിത്തിന്റെ കാബിനറ്റിലെ രണ്ട് പ്രമുഖ അംഗങ്ങൾ ബുധനാഴ്ച രാജി പ്രഖ്യാപിച്ചു. ധനമന്ത്രി നേറ്റ് ഹോർണർ, ഹോസ്പിറ്റൽ ആൻഡ് സർജിക്കൽ ഹെൽത്ത് സർവീസസ് മന്ത്രി മാറ്റ് ജോൺസ് എന്നിവരാണ് തങ്ങളുടെ രാജിക്കത്തുകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തങ്ങൾ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും, അതിനാൽ പുതിയ മന്ത്രിമാർക്ക് ചുമതലയേൽക്കാൻ ഇതാണ് അനുയോജ്യമായ സമയമെന്നും ഇരുവരും കത്തിൽ വ്യക്തമാക്കി. വ്യാഴാഴ്ച നടക്കാനിരിക്കുന്ന പുതിയ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് തൊട്ടുമുമ്പാണ് ഈ നാടകീയ നീക്കം.
രണ്ട് തവണ മാത്രമേ ജനപ്രതിനിധിയായി സേവനമനുഷ്ഠിക്കൂ എന്നത് തന്റെ മുൻകൂട്ടിയുള്ള തീരുമാനമായിരുന്നുവെന്ന് ധനമന്ത്രി നേറ്റ് ഹോർണർ പറഞ്ഞു. ധനമന്ത്രി സ്ഥാനം ഏറ്റെടുക്കുമ്പോൾ തന്നെ ഇക്കാര്യം പ്രീമിയറെ അറിയിച്ചിരുന്നുവെന്നും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാനാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാനമായി, താൻ അടുത്ത തവണ മത്സരിക്കാനില്ലെന്ന് ഈ വർഷം ആദ്യം തന്നെ പ്രീമിയർ സ്മിത്തിനെ അറിയിച്ചിരുന്നതായി മാറ്റ് ജോൺസും വ്യക്തമാക്കി. ഭരണപരമായ സുഗമമായ മാറ്റത്തെ പിന്തുണയ്ക്കുന്നതിനാണ് ഇപ്പോൾ മന്ത്രിസഭയിൽ നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടതെന്നും അദ്ദേഹം കത്തിൽ കുറിച്ചു. ഇരുവരും ആൽബർട്ടയിലെ ജനങ്ങൾക്ക് നൽകിയ സേവനങ്ങൾക്ക് പ്രീമിയർ സ്മിത്ത് നന്ദി രേഖപ്പെടുത്തി.

ആൽബർട്ടയെ കാനഡയിൽ നിന്ന് വേർപെടുത്തുന്നതുമായി ബന്ധപ്പെട്ട് പ്രീമിയർ സ്മിത്ത് ഒരു ഹിതപരിശോധനയ്ക്ക് ആഹ്വാനം ചെയ്തേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഈ രാജികൾ. എന്നാൽ രാജിവെച്ച മന്ത്രിമാർ ആരും തന്നെ തങ്ങളുടെ കത്തിൽ ഇക്കാര്യം പരാമർശിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, വേർപിരിയൽ ഹിതപരിശോധന നല്ലൊരു ആശയമല്ലെന്ന നിലപാടാണ് ഹോർണറും ജോൺസും സ്വീകരിച്ചിരുന്നത്. വ്യാഴാഴ്ച പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതോടെ ഇരുവരും ഔദ്യോഗികമായി സ്ഥാനമൊഴിയും.
