ബോസ്റ്റൺ: പതിറ്റാണ്ടുകളായി അമേരിക്കയിൽ താമസിക്കുന്ന കനേഡിയൻ പൗരനെതിരെ യു.എസ്. തിരഞ്ഞെടുപ്പുകളിൽ നിയമവിരുദ്ധമായി വോട്ട് രേഖപ്പെടുത്തിയതിന് കേസെടുത്ത് പൊലീസ്. യു.എസ്. അറ്റോർണി ഓഫീസാണ് മസാച്യുസെറ്റ്സിലെ സോഗസിൽ താമസിക്കുന്ന 40-കാരനായ കനേഡിയൻ പൗരനെതിരെ വഞ്ചനാക്കുറ്റം ചുമത്തിയിരിക്കുന്നത്. യു.എസ്. പൗരനല്ലാത്തയാൾ നിയമവിരുദ്ധമായി വോട്ട് ചെയ്തതിനും, വ്യാജ ബാലറ്റ് രേഖപ്പെടുത്തിയതിനുമാണ് ഇയാൾക്കെതിരെ ഔദ്യോഗികമായി കേസെടുത്തിരിക്കുന്നത്.
റിപ്പോർട്ട് പ്രകാരം, 1987 ഫെബ്രുവരിയിലാണ് ഇയാൾ അമേരിക്കയിൽ സ്ഥിരതാമസക്കാരനാകുന്നത് . തുടർന്ന് വോട്ടർ രജിസ്ട്രേഷൻ ഫോമുകളിൽ താനൊരു അമേരിക്കൻ പൗരനാണെന്ന് വ്യാജമായി പ്രഖ്യാപിക്കുകയും, ഒന്നിലധികം യു.എസ്. ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. താൻ യു.എസ്. പൗരനല്ലെന്ന് വ്യക്തമായി അറിഞ്ഞുകൊണ്ട് തന്നെയാണ് ഇയാൾ വോട്ട് ചെയ്തതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു. 2019-ൽ യു.എസ്. ഹോംലാൻഡ് സെക്യൂരിറ്റിക്ക് നൽകിയ മറ്റൊരു അപേക്ഷയിൽ താൻ വെറുമൊരു ‘സ്ഥിരതാമസക്കാരൻ’ മാത്രമാണെന്ന് ഇയാൾ ഒപ്പിട്ടു നൽകിയിരുന്നു. ഇത് ഇയാളുടെ കള്ളത്തരം തെളിയിക്കാൻ ശക്തമായ തെളിവായി.

കോടതി ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവുശിക്ഷയും, ഒരു ലക്ഷം മുതൽ രണ്ടര ലക്ഷം ഡോളർ വരെ പിഴയും ലഭിച്ചേക്കാം. നിലവിലുള്ള ഓൺലൈൻ കോടതി രേഖകൾ പ്രകാരം, ഈ കേസിൽ ഇയാൾ ജൂൺ മാസത്തിൽ ഹാജരാകാൻ കോടതി നിർദേശിച്ചു.
