ഓട്ടവ: സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം കാനഡക്കാരുടെ വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ രാജ്യത്തിന് സ്വന്തമായി ‘ഡാറ്റാ പരമാധികാരം’ (Data Sovereignty) വേണമെന്ന് ഐടി വിദഗ്ധർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വിപ്ലവത്തിന്റെ ഭാഗമായി വൻകിട കമ്പനികൾ അമേരിക്കയിൽ വലിയ ഡാറ്റാ സെന്ററുകൾ നിർമ്മിക്കുകയാണ്. എന്നാൽ കാനഡക്കാരുടെ വിവരങ്ങൾ സൂക്ഷിക്കാൻ അമേരിക്കൻ വിപണിയെ ആശ്രയിക്കുന്നത് വിവരച്ചോർച്ചയ്ക്കും വിദേശ ഗവൺമെന്റുകളുടെ ഇടപെടലുകൾക്കും കാരണമാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
സ്വന്തം ഡിജിറ്റൽ വിവരങ്ങളുടെ മേൽ പൂർണ്ണ നിയന്ത്രണം ഇല്ലെങ്കിൽ ഭാവിയിൽ കാനഡ വലിയ സാമ്പത്തിക പിന്നോക്കാവസ്ഥ നേരിടേണ്ടി വരുമെന്ന് സൈബർ സുരക്ഷാ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. നിലവിൽ ഫെഡറൽ സർക്കാരിന് ക്ലൗഡ് സേവനം നൽകുന്ന ഒരേയൊരു കനേഡിയൻ കമ്പനിയായ ‘തിങ്ക്ഓൺ’ (ThinkOn) രാജ്യത്ത് 11 ഡാറ്റാ സെന്ററുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. വിദേശ കമ്പനികളെ ആശ്രയിക്കുന്നത് അവസാനിപ്പിച്ച്, തദ്ദേശീയ ഡാറ്റാ സെന്ററുകൾക്ക് മുൻഗണന നൽകിയാൽ രാജ്യത്തെ പണം കാനഡയിൽ തന്നെ നിലനിർത്താൻ സാധിക്കും.

ഈ പ്രതിസന്ധിക്ക് പരിഹാരമായി കാനഡയെ സ്വയംപര്യാപ്തമാക്കാൻ ഫെഡറൽ ഗവൺമെന്റും പ്രമുഖ ടെലികോം കമ്പനിയായ ടെലസ്സും (Telus) ചേർന്ന് ബ്രിട്ടിഷ് കൊളംബിയയിൽ വലിയൊരു എ.ഐ ഡാറ്റാ സെന്റർ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവിശ്യയിൽ മൂന്ന് അത്യാധുനിക കേന്ദ്രങ്ങൾ നിർമ്മിച്ച് രാജ്യത്തിന്റെ കമ്പ്യൂട്ടിങ് സുരക്ഷ ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓട്ടവ പോലുള്ള നഗരങ്ങളെ വലിയ ടെക് ഹബ്ബുകളാക്കി മാറ്റാൻ ഈ മുന്നേറ്റം സഹായിക്കുമെന്നും അധികൃതർ അറിയിച്ചു.
