വാഷിങ്ടൺ: ആഗോള കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള മുൻകാല പ്രവചനങ്ങൾ തെറ്റാണെന്ന് അവകാശപ്പെട്ട് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ സമിതി തന്നെ അവരുടെ മുൻ പ്രവചനങ്ങൾ തെറ്റാണെന്ന് സമ്മതിച്ചതായി ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ലാണ് അവകാശപ്പെട്ടത്. ഭൂമിയുടെ താപനില ഭയപ്പെടുത്തുന്ന രീതിയിൽ ഉയരുമെന്ന് പ്രവചിച്ചിരുന്ന ‘ആർ.സി.പി 8.5’ എന്ന മോശം കാലാവസ്ഥാ സാഹചര്യം ഇനി പ്രായോഗികമല്ലെന്ന് ശാസ്ത്രജ്ഞർ അടുത്തിടെ വിലയിരുത്തിയിരുന്നു. ഇതാണ് കാലാവസ്ഥാ വ്യതിയാന പ്രവചനങ്ങൾ വെറും തട്ടിപ്പാണെന്ന രീതിയിൽ ട്രംപ് ഉയർത്തിക്കാട്ടുന്നത്. ഭൂമിയിൽ കൽക്കരി ഉൾപ്പെടെയുള്ള ഫോസിൽ ഇന്ധനങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ ഉപയോഗിച്ചാൽ 2100 ആകുമ്പോഴേക്കും ആഗോള താപനില 4.3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നായിരുന്നു 15 വർഷം മുൻപ് ശാസ്ത്രജ്ഞർ തയാറാക്കിയ ആർ.സി.പി 8.5 എന്ന ഗുരുതരമായ സാഹചര്യം. എന്നാൽ ട്രംപ് അവകാശപ്പെടുന്നത് പോലെ പ്രവചനം തെറ്റിയത് കൊണ്ടല്ല, മറിച്ച് ലോകം കൈക്കൊണ്ട കാലാവസ്ഥാ പ്രതിരോധ നടപടികൾ വിജയം കണ്ടത് കൊണ്ടാണ് ഈ കടുത്ത സാഹചര്യം ഒഴിവായതെന്ന് പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞനായ സീക്ക് ഹൗസ്ഫാദർ വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചു ദശകങ്ങളായി ലോകമെമ്പാടും പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളായ സൗരോർജ്ജം, കാറ്റാടിപ്പാടങ്ങൾ എന്നിവ കൂടിയതുകൊണ്ടും കൽക്കരിയുടെ ഉപയോഗം കുറഞ്ഞതു കൊണ്ടാണെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് നിയന്ത്രിക്കാൻ രാജ്യങ്ങൾ കർശനമായ നയങ്ങൾ രൂപീകരിച്ചതുമാണ് ഗുരുതര സാഹചര്യം ഇല്ലാതാക്കിയത്. അതേ സമയം ഏറ്റവും മോശം സാഹചര്യം ഒഴിവായി എന്നത് ശുഭസൂചനയാണെങ്കിലും നമ്മൾ പ്രതീക്ഷിച്ച ഏറ്റവും മികച്ച സാഹചര്യത്തിലേക്ക് ഭൂമി എത്തിയിട്ടില്ലെന്ന് കനേഡിയൻ ക്ലൈമറ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് റിക്ക് സ്മിത്ത് മുന്നറിയിപ്പ് നൽകി. നിലവിലെ അവസ്ഥയിൽ മുന്നോട്ടു പോകുകയാണെങ്കിൽ അടുത്ത ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ ആഗോള താപനില 2.5 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ തന്നെയാണ് സാധ്യത. ആഗോള താപനവർധന 1.5 ഡിഗ്രി സെൽഷ്യസിനുള്ളിൽ നിർത്താനാണ് 2015-ലെ പാരീസ് കരാറിലൂടെ രാജ്യങ്ങൾ ലക്ഷ്യമിട്ടത്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷത്തെ ശരാശരി താപനില ഇതിനകം തന്നെ 1.5 ഡിഗ്രിക്ക് മുകളിലെത്തിക്കഴിഞ്ഞു. ആഗോള ശരാശരിയേക്കാൾ ഇരട്ടി വേഗതയിലാണ് കാനഡ പോലുള്ള രാജ്യങ്ങളിൽ ചൂട് കൂടുന്നത്. 1950-ന് ശേഷം കാനഡയിലെ ശരാശരി താപനില 2.5 ഡിഗ്രിയോളം വർധിച്ചിരുന്നു
