ഓട്ടവ: കാട്ടുതീ സീസണിൽ ഫലപ്രദമായി ഇടപെടാൻ ഫെഡറൽ സർക്കാർ പത്ത് പുതിയ അഗ്നിശമന വിമാനങ്ങൾ ലീസിനെടുത്തു. എയർ ടാങ്കറുകളും വൻ ശേഷിയുള്ള ഹെലികോപ്റ്ററുകളും ഉൾപ്പെടുന്നതാണ് പുതിയ ക്രമീകരണങ്ങൾ. ഓട്ടവയിൽ തിങ്കളാഴ്ച നടന്ന ചടങ്ങിൽ ഫെഡറൽ എമർജൻസി മാനേജ്മെന്റ് മന്ത്രി എലീനർ ഓൾഷെവ്സ്കിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രവിശ്യകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമുള്ള അഗ്നിശമന ഏജൻസികൾക്ക് ഇനി മുതൽ ‘കനേഡിയൻ ഇന്റർ ഏജൻസി ഫോറസ്റ്റ് ഫയർ സെന്റർ’ (CIFFC) വഴി ഈ വിമാനങ്ങളുടെ സേവനം ആവശ്യപ്പെടാമെന്നും മന്ത്രി വ്യക്തമാക്കി. പുതിയ വിമാനങ്ങൾ രാജ്യത്തെ കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തുപകരുമെന്നും, അപകടങ്ങളുട മുൻനിരയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെയും പ്രദേശവാസികളുടെയും സുരക്ഷ ഉറപ്പാക്കാൻ ഇത് സഹായിക്കുമെന്നും അവർ കൂട്ടി ച്ചേർത്തു. നാല് ഫയർ ഫൈറ്റിംഗ് എയർ ടാങ്കറുകൾ, ഒരു ബേർഡ്ഡോഗ് വിമാനം, അഞ്ച് ഹെവി-ലിഫ്റ്റ് ഹെലികോപ്റ്ററുകൾ എന്നിവയ്ക്കൊപ്പം രണ്ട് സപ്പോർട്ട് അസറ്റുകളും ഈ പദ്ധതിയുടെ ഭാഗമാണ്.

പുതിയ വിമാനങ്ങൾ വാങ്ങാൻ ഓർഡർ നൽകിയാൽ അവ ലഭിക്കാൻ മൂന്ന് മുതൽ അഞ്ച് വർഷം വരെ സമയമെടുക്കുന്നതിനാലാണ് ഈ കാട്ടുതീ സീസണിൽ തന്നെ അടിയന്തരമായി സേവനം ലഭ്യമാക്കാനായി വിമാനങ്ങൾ ലീസിനെടുക്കാൻ സർക്കാർ തീരുമാനിച്ചത്. കൂടാതെ, പൈലറ്റുമാരും കൃത്യമായ മെയിന്റനൻസ് പരിപാടികളും ഉൾപ്പെടെയുള്ള പാക്കേജാണ് ലീസിലൂടെ ലഭ്യമായിരിക്കുന്നത്. 2025 ലെ ബജറ്റിൽ ദേശീയതലത്തിൽ വ്യോമമാർഗ്ഗമുള്ള അഗ്നിശമന ശേഷി വർദ്ധിപ്പിക്കുന്നതിനായി സർക്കാർ 5 വർഷത്തേക്ക് 316 മില്യൺ ഡോളർ പ്രഖ്യാപിച്ചിരുന്നു. ഈ തുക ഉപയോഗിച്ചാണ് കോൺഎയർ ഗ്രൂപ്പ്, കോൾഡ്സ്ട്രീം ഹെലികോപ്റ്റേഴ്സ്, വി.ഐ.എച്ച് ഹെലികോപ്റ്റേഴ്സ് എന്നിവരുമായി കരാറിലേർപ്പെട്ടത്. സാഹചര്യങ്ങൾ വിലയിരുത്തി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ വിമാനങ്ങൾ മുൻകൂട്ടി വിന്യസിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഫെഡറൽ, പ്രവിശ്യാ സർക്കാരുകൾ തമ്മിൽ അഗ്നിശമന സാമഗ്രികളും ജീവനക്കാരുടെയും സേവനങ്ങൾ ഏകോപിപ്പിക്കുന്ന പ്രധാന ഹബ്ബായ CIFFC ആയിരിക്കും ഇതിന്റെ മേൽനോട്ടം വഹിക്കുക.
