കോഴിക്കോട്: ഇരുപത് വർഷത്തെ ജയിൽവാസത്തിനൊടുവിൽ സൗദി ജയിലിൽ നിന്ന് മോചിതനായ അബ്ദുൽ റഹീം ഇന്ന് ജന്മനാട്ടിലെത്തി. ഇന്ന് ഏഴരയോടെയാണ് റഹീം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു.
വിമാനത്താവളത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച അബ്ദുൽ റഹീം എല്ലാവർക്കും നന്ദി അറിയിച്ചു. തറവാട്ട് വീട്ടിൽ റഹീമിനെ കാത്ത് ഉമ്മയും കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. ഏറെ വികാരഭരിതമായ നിമിഷങ്ങൾക്കാണ് നാട്ടിലെത്തിയതോടെ സാക്ഷ്യം വഹിക്കേണ്ടി വന്നത്.

2006 നവംബറിലാണ് സൗദി ബാലന് അനസ് അല്‍ ഫായിസിന്റെ കൊലപാതകക്കേസില്‍ അബ്ദുല്‍ റഹീം അറസ്റ്റിലാകുന്നത്. 2012 ലാണ് വധശിക്ഷ വിധിച്ചത്. പിന്നീട് ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) മോചനദ്രവ്യമായി കുടുംബത്തിന് നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ അബ്ദുല്‍ റഹീമിന്റെ വധശിക്ഷ ഒഴിവാക്കിയിരുന്നു. മറ്റ് വകുപ്പുകളിൽ 20 വർഷം തടവായിരുന്നു ശിക്ഷാവിധി. തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമാണ് അബ്ദുൽ റഹീം നാട്ടിലേക്ക് മടങ്ങിയെത്തിയത്.
